കാസർഗോഡ്: ജില്ലയിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത റിപബ്ളിക്ക് ദിനാഘോഷത്തില്‍ ദേശീയ പതാക തല കീഴായി കെട്ടിയ സംഭവത്തിൽ കർശന നടപടി വേണമെന്ന് ഐഎന്‍എല്‍. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച് ഉത്തരവാദികള്‍ക്ക് എതിരെ നടപടി സ്വീകരിക്കണം. ഇതിനു പിന്നിൽ മനഃപൂർവം ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു.
പതാക തല കീഴായി കെട്ടിയത് ഗുരുതര വീഴ്ചയാണ്. പതിവ് റിഹേഴ്സൽ നടന്നിരുന്നുവെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. മന്ത്രിക്കെതിരെ ആക്രോശങ്ങള്‍ നടത്തുന്ന ബിജെപി നേതാക്കളുടെ നിലപാട് ചില സംശയങ്ങൾ ഉയര്‍ത്തുന്നുണ്ട്. മന്ത്രിയുടെ നിർദ്ദേശ പ്രകാരം, എഡിഎം സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടത് സ്വാഗതാര്‍ഹമാണ് എന്നും അദ്ദേഹം പറഞ്ഞു.
കൊടിമരത്തില്‍ പതാക സജ്ജീകരിക്കാന്‍ ചുമതലപ്പെട്ടവരും അതിന് മേല്‍നോട്ടം വഹിച്ചവരും ആരാണെന്ന് കണ്ടെത്തി അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചാലേ ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കൂ എന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
മുനിസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. മാദ്ധ്യമ പ്രവർത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്. മന്ത്രി പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ച ശേഷമാണ് തെറ്റ് തിരിച്ചറിഞ്ഞത്. ഇതോടെ പതാക താഴ്ത്തി ശരിയായ രീതിയിൽ ഉയർത്തുകയായിരുന്നു.
Most Read: പത്മഭൂഷൺ സ്വീകരിച്ച് ഗുലാം നബി ആസാദ്; കോൺഗ്രസിനുള്ളിൽ ഭിന്നത