ടൊറാന്റോ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെയും കുടുംബത്തെയും ഔദ്യോഗിക വസതിയിൽ നിന്നും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചന. കാനഡയിൽ വാക്സിൻ നിർബന്ധമാക്കിയതിന് എതിരെ പാർലമെന്റിന് മുന്നിൽ നടക്കുന്ന പ്രക്ഷോഭത്തെ തുടർന്ന് സുരക്ഷ പരിഗണിച്ചാണ് ട്രൂഡോയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ‘ഫ്രീഡം കോൺവോയ്’ എന്ന് പേരിട്ടിരിക്കുന്ന ആയിരക്കണക്കിന് ട്രക്ക് ഡ്രൈവർമാരുടെ അപൂർവ പ്രതിഷേധത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.
രാജ്യത്ത് 90 ശതമാനം പേരും വാക്സിൻ സ്വീകരിച്ചെന്നും അതിനാൽ യുഎസിനും കാനഡക്കുമിടയിൽ സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവർമാർ നിർബന്ധമായും വാക്സിൻ എടുക്കണമെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഉത്തരവിനെതിരായാണ് ട്രക്ക് ഡ്രൈവർമാരും മറ്റ് സമരക്കാരും ഇപ്പോൾ വാഹന വ്യൂഹവുമായി തലസ്ഥാനം ലക്ഷ്യമാക്കി നീങ്ങുന്നത്. ജനുവരി 23ന് വാൻകൂവറിൽ നിന്നാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ ട്രക്കുകൾ പ്രതിഷേധയാത്ര പുറപ്പെട്ടത്.
ഈ വാഹനവ്യൂഹം ഒട്ടാവ നഗരത്തിലെത്തിയതായാണ് റിപ്പോർട്ടുകൾ. സമരക്കാർ പ്രധാനമന്ത്രിയെയാണ് ലക്ഷ്യം വച്ചിരിക്കുന്നതെന്നും സമരം അക്രമത്തിലേക്ക് നീങ്ങിയേക്കുമെന്നുമാണ് ഇന്റലിജൻസ് വൃത്തങ്ങളുടെ വിലയിരുത്തൽ. അതേസമയം പ്രക്ഷോഭകരിൽ ചിലർ യുദ്ധ സ്മാരകങ്ങളിലും സൈനികരുടെ ശവകുടീരങ്ങളിലും നൃത്തം ചെയ്തതും അപമാനിച്ചതും വലിയ എതിർപ്പിന് കാരണമായിട്ടുണ്ട്. ഇതിനെ അപലപിച്ച് സൈനിക തലവൻമാരും പ്രതിരോധ മന്ത്രിയും രംഗത്തെത്തി.
പതിനായിരത്തോളം പ്രക്ഷോഭകർ ഇന്ന് തലസ്ഥാനത്ത് എത്തുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. എന്നാൽ പോലീസ് കരുതുന്നതിലും കൂടുതൽ പ്രക്ഷോഭകർ എത്താനുള്ള സാധ്യതയുണ്ടെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. പ്രക്ഷോഭം രാജ്യത്ത് അക്രമങ്ങൾക്കും കലാപങ്ങൾക്കും കാരണമാകുമെന്ന് താൻ ആശങ്കപ്പെടുന്നതായി പ്രധാനമന്ത്രി ട്രൂഡോ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണ് സമരത്തിലുള്ളതെന്നും ഇവർ കനേഡിയൻ ജനതയയെ പ്രതിനിധീകരിക്കുന്ന ആളുകൾ അല്ലെന്നും ട്രൂഡോ വ്യക്തമാക്കിയിരുന്നു.
Read Also: മാനനഷ്ടക്കേസ്; അപ്പീൽ പോകുന്നത് വിഎസിന്റെ അവകാശം, ഭയമില്ലെന്ന് ഉമ്മൻചാണ്ടി