കോട്ടയം: മാനനഷ്‌ടക്കേസിലെ വിധിക്കെതിരെ അപ്പീൽ പോകുന്നത് വിഎസ് അച്യുതാനന്ദന്റെ അവകാശമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വിഎസിനെതിരായ മാനനഷ്‌ടക്കേസിൽ ഉൾപ്പടെ സോളാർ കേസിൽ വന്ന വിധികളെല്ലാം തനിക്ക് അനുകൂലമാണ്. സോളാർ കേസിൽ മൂന്ന് കമ്മീഷൻ റിപ്പോർട്ടിലും കുറ്റക്കാരനെന്ന പരാമർശം ഇല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തെറ്റ് ചെയ്‌തിട്ടില്ല എങ്കിൽ ഒരു കുഴപ്പവും വരില്ല എന്ന വിശ്വാസമാണ് തനിക്കുള്ളതെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കമ്പനി രൂപീകരിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു വിഎസിന്റെ പ്രസ്‌താവന. ഇതിനെതിരെയാണ് ഉമ്മൻചാണ്ടി കോടതിയെ സമീപിച്ചത്. തുടർന്ന് തിരുവന്തപുരം സബ് കോടതി ഉമ്മൻചാണ്ടിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.
വിഎസിനെതിരെ 2014ലാണ് ഉമ്മൻചാണ്ടി അപകീർത്തി കേസ് ഫയൽ ചെയ്‌തത്. പ്രസ്‌താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി സമർപ്പിച്ച വക്കീൽ നോട്ടീസിൽ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കേസ് കോടതിയിൽ ഫയൽ ചെയ്‌തപ്പോൾ അത് 10,10,000 രൂപയായി. നഷ്‌ടപരിഹാരത്തിന് പുറമേ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വിഎസ് ഉമ്മൻചാണ്ടിക്ക് നൽകണമെന്നാണ് കോടതി വിധി.
വിധിക്കെതിരെ വിഎസ് രംഗത്തെത്തിയിരുന്നു. വസ്‌തുതകൾ ഒന്നും പരിഗണിക്കാതെയാണ് വിധി. സോളാർ കമ്മീഷൻ കണ്ടെത്തിയ വസ്‌തുതകൾ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പൊതുശ്രദ്ധയിൽ കൊണ്ടുവരികയാണ് ചെയ്‌തതെന്ന് വിഎസ് തന്റെ ഫേസ്‍ബുക്ക് പേജിൽ കുറിച്ചു. ഇതിന് പിന്നാലെയാണ് അപ്പീൽ പോകാനുള്ള തീരുമാനം. കേസിൽ സബ് കോടതി വിധിക്കെതിരെ ജില്ലാ കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നാണ് വിഎസിന്റെ അഭിഭാഷകൻ വ്യക്‌തമാക്കിയിരിക്കുന്നത്.
Also Read: സർക്കാർ മേഖലയിലെ കോവിഡ് പരിശോധന കുറച്ചു; സ്വകാര്യ ലാബുകളിൽ തിരക്കേറുന്നു