കീവ്: റഷ്യ ബഹുമുഖ ആക്രമണം അഴിച്ചുവിടുന്നതിനിടെ ചെറുത്തുനിൽപ് തുടർന്ന് യുക്രെയ്ൻ. റഷ്യയുടെ അഞ്ച് യുദ്ധ വിമാനങ്ങളും, ഒരു ഹെലികോപ്ടറും യുക്രെയ്ൻ വെടിവെച്ചിട്ടു. ലുഹ്നസ്ക് മേഖലയിലാണ് അതിര്‍ത്തി ലംഘിച്ചെത്തിയ എയര്‍ക്രാഫ്റ്റുകള്‍ വെടിവെച്ചിട്ടത് എന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് യുക്രെയ്ൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
ഇന്ത്യൻ സമയം പുലർച്ചെ അഞ്ച് മണിയോടെയാണ് റഷ്യ ആക്രമണം ആരംഭിച്ചത്. പ്രതിരോധിക്കാൻ നിൽക്കരുതെന്നും കീഴടങ്ങണമെന്നുമുള്ള റഷ്യൻ ഭീഷണികൾ അവഗണിച്ച് യുക്രെയ്ൻ ശക്തമായി തിരിച്ചടിക്കുന്നുണ്ട്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ പട്ടാളം ഏതറ്റം വരെയും പോകുമെന്ന് യുക്രെയ്ൻ പ്രതികരിച്ചു. തലസ്ഥാന നഗരമായ കീവ് ഇപ്പോൾ പൂർണമായും യുക്രെയ്ൻ പട്ടാളത്തിന്റെ കീഴിലാണ്. എല്ലാവരോടും വീടുകളിൽ തന്നെ തുടരണമെന്നും സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചു.
അതേസമയം, റഷ്യന്‍ സൈന്യം യുക്രെയ്ൻ അതിര്‍ത്തികള്‍ പലയിടത്തും പിന്നിട്ട് കഴിഞ്ഞതായാണ് വിവരം. ചെര്‍നിഹിവ്, ഖാര്‍കിവ്, ലുഹാന്‍സ്ക് മേഖലകളിലാണ് ഇത്തരത്തില്‍ കടന്നുകയറ്റം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്നിൽ ഉണ്ടായ നാശ നഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നിട്ടുണ്ട്. യുക്രെയ്നിലെ ജനങ്ങള്‍ക്ക് മേല്‍ ആക്രമണം നടത്തില്ലെന്ന് റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
Most Read: പ്രിയപ്പെട്ട അധ്യാപികക്ക് വിദ്യാർഥികളുടെ യാത്രയയപ്പ്; ഹൃദയം കീഴടക്കി വീഡിയോ