തിരുവനന്തപുരം: കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്ളാസ്‌റ്റിക് & റീകണ്‍സ്‌ട്രക്റ്റീവ് സര്‍ജറി വിഭാഗം ആരംഭിക്കാന്‍ അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ട് അസിസ്‌റ്റന്റ് പ്രൊഫസരുടെ തസ്‌തികകള്‍ ഇതിനായി കണ്ണൂരിലേക്ക് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ നിലവിലെ പ്രിന്‍സിപ്പാള്‍ ഡോ. കെ അജയകുമാര്‍ പ്ളാസ്‌റ്റിക് സര്‍ജറി വിഭാഗത്തിലെ പ്രൊഫസര്‍ കൂടിയാണ്. നിലവിലുള്ള ഡോക്‌ടർമാരെ കൂടാതെയാണ് പ്ളാസ്‌റ്റിക്ക് സര്‍ജറി വിഭാഗത്തില്‍ രണ്ട് ഡോക്‌ടര്‍മാരുടെ സേവനം കൂടി കോളേജില്‍ ലഭ്യമാക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.
മെഡിക്കല്‍ കോളേജില്‍ പ്ളാസ്‌റ്റിക് സര്‍ജറി വിഭാഗം ഉടന്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ നവംബറില്‍ ആശുപത്രി സന്ദര്‍ശിച്ച ഘട്ടത്തില്‍ മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. വാഹനാപകടത്തിലും മറ്റും ഗുരുതരമായി പരിക്ക് പറ്റി ചികിൽസ തേടിയെത്തുന്നവരില്‍ നിരവധി പേര്‍ക്ക് പ്ളാസ്‌റ്റിക്ക് സര്‍ജറി വിഭാഗത്തിന്റെ കൂടി ചികിൽസ ആവശ്യമുള്ളവരാണ്. ഇവര്‍ക്ക് ഗോള്‍ഡന്‍ അവറില്‍ത്തന്നെ ചികിൽസ ലഭ്യമാക്കാന്‍ കഴിയുന്നത് അംഗഭംഗം സംഭവിച്ച ശരീരഭാഗങ്ങള്‍ ഉള്‍പ്പടെ ശരീരത്തിന്റെ ഭാഗമാക്കുന്നതിലൂടെയാണ്.
കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്ളാസ്‌റ്റിക് സര്‍ജറി വിഭാഗം വരുന്നതോടെ ഇത്തരം ചികിൽസ ആവശ്യമുള്ള രോഗികള്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് സ്വകാര്യ ആശുപത്രികളില്‍ ചികിൽസ തേടേണ്ട അവസ്‌ഥക്ക് മാറ്റം വരുന്നതാണ്. ഏത് രൂപത്തിലും മാറ്റിയെടുക്കാം എന്ന പ്ളാസ്‌റ്റിക്കിന്റെ തത്വം ഉള്‍ക്കൊണ്ടാണ് പ്ളാസ്‌റ്റിക് സര്‍ജറി നടത്തുന്നത്.
കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്ളാസ്‌റ്റിക് സര്‍ജറി സജ്‌ജമാകുന്നതോടെ ചികിൽസാ രംഗത്ത് വലിയ മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും ഭാവിയില്‍ അവയവ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയകള്‍ ഉള്‍പ്പടെ ചെയ്യാന്‍ കഴിയുന്നതാണെന്നും മന്ത്രി വ്യക്‌തമാക്കി. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ തസ്‌തിക അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read: അടിയന്തര യോഗം വിളിച്ച് മോദി; ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ബദൽ മാർഗം







































