കീവ്: റഷ്യൻ അധിനിവേശം ഏഴാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ, യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ റഷ്യൻ വ്യോമസേന ഇറങ്ങി. നഗരത്തിലെ ഒരു ആശുപത്രിയെ ശത്രുസൈന്യം ആക്രമിച്ചതായി യുക്രൈനിയൻ സൈന്യം അവകാശപ്പെട്ടതായി വാർത്താ ഏജൻസി എഎഫ്പി റിപ്പോർട് ചെയ്തു. റഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിനിടെ ചൊവ്വാഴ്ച ഒരു ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട നഗരം കൂടിയാണ് ഖാർകീവ്.
റഷ്യൻ വ്യോമസേനാ സൈന്യം ഖാർകീവിൽ ഇറങ്ങുകയും ഒരു പ്രാദേശിക ആശുപത്രി ആക്രമിക്കുകയും ചെയ്തു. യുദ്ധം തുടരുകയാണ്, യുക്രൈനിയൻ സേനയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട് ചെയ്തു. ചൊവ്വാഴ്ച നടന്ന റഷ്യൻ മിസൈൽ ആക്രമണത്തിൽ, നഗരത്തിന്റെ മധ്യഭാഗത്തും പാർപ്പിട പ്രദേശങ്ങളും ഭരണനിർവഹണ കെട്ടിടങ്ങളും ഉൾപ്പെടെ ബാധിച്ചതായി ഖാർകീവ് മേഖലാ മേധാവി ഒലെഗ് സിനെഗുബോവ് പറഞ്ഞു.
യുക്രൈനിയൻ പട്ടാളക്കാരും റഷ്യൻ പാരാട്രൂപ്പർമാരും തമ്മിൽ ഖാർകിവിലെ ആശുപത്രിയിൽ നടന്ന വെടിവെപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഏറ്റുമുട്ടലിൽ യുക്രൈനിയൻ സൈനികർ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഖാർകിവ് മേഖലാ പോലീസ് മേധാവി വ്ളാഡിമർ തിമോഷ്കോ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിൽ ആശുപത്രിക്ക് സമീപമുള്ള സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
Read Also: സംസ്ഥാന വികസനത്തിന് സ്വകാര്യ നിക്ഷേപം വർധിപ്പിക്കണം; മുഖ്യമന്ത്രിയുടെ വികസന രേഖ





































