കൊളംബോ: സാമ്പത്തിക പ്രതിസന്ധിയും, വിലക്കയറ്റവും രൂക്ഷമായ ശ്രീലങ്കയിൽ കർഫ്യൂ ഏർപ്പെടുത്തിയതിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങൾക്കും വിലക്ക്. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ, യുട്യൂബ് തുടങ്ങി എല്ലാ സമൂഹ മാദ്ധ്യമ പ്ളാറ്റ്ഫോമുകൾക്കും വിലക്ക് ബാധകമാണ്. സർക്കാരിനെതിരെ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള പ്രതിഷേധം ശക്തമായതോടെയാണ് ഇവ വിലക്കുന്ന നടപടിയിലേക്ക് അധികൃതർ കടന്നത്.
ജനങ്ങൾ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് ശ്രീലങ്കയിൽ കർഫ്യൂ ഏർപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 6 മണി വരെയാണ് നിലവിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം ജനങ്ങള്‍ വിപിഎന്‍ ഉപയോഗിക്കുന്നതിനാല്‍ സമൂഹമാദ്ധ്യമ നിരോധനം ഫലം ചെയ്യുന്നില്ലെന്നും കൂടുതല്‍ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണമെന്നും ശ്രീലങ്കൻ യുവജന കായികവകുപ്പ് മന്ത്രി നമാല്‍ രാജപക്സെ വ്യക്തമാക്കി.
രാജ്യത്ത് പ്രഖ്യാപിച്ച കർഫ്യൂ ലംഘിച്ച 664 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിലെ പശ്ചിമ പ്രവിശ്യയിലാണ് ഇവർ അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വാറന്റ് ഇല്ലാതെ രാജ്യത്ത് ആരെയും അറസ്റ്റ് ചെയ്യാനുള്ള പൂർണ അധികാരം സൈന്യത്തിന് നൽകി കൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
Read also: കോഴിക്കോട് മൂന്ന് ഡെപ്യൂട്ടി തഹസിൽദാർമാർക്ക് സസ്പെൻഷൻ