കൊച്ചി: മൂവാറ്റുപുഴയിൽ രോഗബാധിതനായി ചികിൽസയിൽ കഴിയുന്ന അജേഷിന്റെ വീട് ജപ്തി ചെയ്ത സംഭവത്തിൽ ബാങ്ക് അധികൃതർക്കെതിരെ നടപടിക്ക് നിർദ്ദേശം. ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ സഹകരണ മന്ത്രി വിഎൻ വാസവൻ നിർദ്ദേശം നൽകി. ജപ്തി നടപടിയിൽ സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പാവപ്പെട്ടവർക്ക് എതിരെ ജപ്തി നടപടി സ്വീകരിക്കുമ്പോൾ താമസിക്കുന്നതിന് പകരം സംവിധാനം കണ്ടെത്തണമെന്ന സർക്കാർ നിർദ്ദേശം പാലിക്കപ്പെട്ടില്ല. വീട്ടുടമസ്ഥനായ അജേഷ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അദ്ദേഹത്തിന്റെ വീട് ജപ്തി ചെയ്തത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശിക ആയതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്നത് വരെ ജപ്തി നീട്ടാൻ സമയം ചോദിച്ചെങ്കിലും അനുവദിച്ചില്ല.
എന്നാൽ, കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നായിരുന്നു മൂവാറ്റുപുഴ അർബൻ ബാങ്കിന്റെ വിശദീകരണം. ജപ്തി ചെയ്ത വീടിന്റെ ബാധ്യത ഏറ്റെടുക്കാൻ തയ്യാറാണെന്ന് കാണിച്ചു മാത്യു കുഴൽനാടൻ എംഎൽഎ ബാങ്കിന് കത്ത് നൽകിയിരുന്നു. ബാങ്കിന് അജേഷ് കൊടുക്കാനുള്ള 1,75,000 രൂപ താൻ അടച്ചു കൊള്ളാം എന്നറിയിച്ചുള്ള കത്താണ് കുഴൽനാടൻ നൽകിയത്.
ശനിയാഴ്ചയാണ് മൂവാറ്റുപുഴയിലെ പായിപ്രയില്‍ അജേഷിന്റെ വീട് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷും ഭാര്യയും ആശുപത്രിയിൽ ആയിരിക്കെ, വീട്ടിൽ ഇവരുടെ മക്കൾ മാത്രം ഉള്ളപ്പോഴാണ് ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തത്. സംഭവം അറിഞ്ഞ് എത്തിയ മാത്യു കുഴല്നാടന് വാതിൽ പൊളിച്ച് കുട്ടികൾക്ക് വീട് തുറന്നു കൊടുക്കുകയായിരുന്നു.
Most Read: ദീപുവിന്റെ കൊലപാതകം; പ്രതികളായ സിപിഐഎം പ്രവർത്തകർക്ക് ഉപാധികളോടെ ജാമ്യം