എറണാകുളം: കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതക കേസിൽ അറസ്‌റ്റിലായ നാല് സിപിഐഎം പ്രവർത്തകർക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സിപിഐഎം പ്രവർത്തകരായ സൈനുദ്ദീൻ, അബ്‌ദുൾ റഹ്‌മാൻ, ബഷീർ, അനീസ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കുന്നത്തുനാട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ കയറരുതെന്ന ഉപാധി വെച്ചുകൊണ്ടാണ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതികൾ ജാമ്യാപേക്ഷ സമർപ്പിക്കുന്നതിന് തൊട്ടു മുൻപായി ദീപുവിന്റെ കൊലപാതകത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ കാരണവുമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം സമർപ്പിച്ചത്.
സിപിഐഎമ്മിനെതിരെ ദീപു പ്രവർത്തിച്ചത് പ്രകോപനം ആയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഫെബ്രുവരി 12ആം തീയതിയാണ് ട്വന്റി ട്വന്റിയുടെ വിളക്ക് അണയ്‌ക്കൽ സമരത്തിനിടെ ദീപുവിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദീപു ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.
തലയോട്ടിയിലെ ക്ഷതമാണ് മരണകാരണം എന്നാണ് ദീപുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലയോട്ടിക്ക് പിറകിൽ രണ്ടിടങ്ങളിൽ ക്ഷതം ഉള്ളതായി കണ്ടെത്തി. ഇതുമൂലം രക്‌ത ധമനി പൊട്ടി തലച്ചോറിൽ രക്‌തം കട്ടപിടിച്ചു. കൂടാതെ കരൾ രോഗം ആരോഗ്യസ്‌ഥിതി ഗുരുതരമാക്കിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ട്വന്റി ട്വന്റിക്ക് വേണ്ടി ദീപു പ്രവർത്തിച്ചതാണ് പ്രതികളുടെ വൈരാഗ്യത്തിന് കാരണമായത് എന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
Most Read: പന്നിയങ്കരയിൽ അനിശ്‌ചിതകാല സമരവുമായി സ്വകാര്യ ബസ് ഉടമകൾ