ന്യൂഡെൽഹി: ഡെൽഹിയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് വ്യക്തമാക്കി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കൂടാതെ അപകടത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണത്തിനും അദ്ദേഹം ഉത്തരവിട്ടു. അപകടസ്ഥലം സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്നാണ് അദ്ദേഹം അറിയിച്ചത്. അന്വേഷണം പൂർത്തിയാക്കിയ ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ മരിച്ച ആളുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായി ശാസ്ത്രീയ പരിശോധന നടത്തുമെന്നും അരവിന്ദ് കെജ്രിവാൾ കൂട്ടിച്ചേർത്തു.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ക്യാബിനറ്റ് മന്ത്രി സത്യേന്ദർ ജെയിൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി അപകട സ്ഥലം സന്ദർശിച്ചത്. അതേസമയം തന്നെ അപകടത്തിൽ അനുശോചനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Read also: പൊതുവേദിയിൽ വിദ്യാർഥിനിയെ അപമാനിച്ച സംഭവം; ന്യായീകരിച്ച് സമസ്ത