തിരുവനന്തപുരം: തമ്പാനൂരിലെ ഷെഡിങ് യാർഡിൽ ട്രെയിൻ തട്ടി രണ്ട് റെയിൽവേ ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും. ആശുപത്രിയിൽ കഴിയുന്നവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം.
ഷെഡിങ് യാർഡിന് സമീപം സീനിയർ സെഷൻ എഞ്ചിനീയർ രാംശങ്കർ, അപ്രന്റീസ് മിഥുൻ എന്നിവർക്കാണ് പരിക്കേറ്റത്. രാംശങ്കറിന്റെ വലതുകാൽ മുറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. രാത്രിയിൽ ഇവർ സ്‌ഥലത്ത് എത്തിയത് മുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പോലീസ് പറയുന്നു. ഏത് ട്രെയിനാണ് തട്ടിയതെന്നും വ്യക്‌തമല്ല.
ഷെഡിങ് യാർഡിന് സമീപം മാലിന്യം നിക്ഷേപിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പരിശോധനക്കായി പോയതാണ് ഇരുവരുമെന്നാണ് വിവരം. എന്നാൽ, എങ്ങനെയാണ് അപകടം നടന്നതെന്ന കാര്യം ഇതുവരെ വ്യക്‌തമായിട്ടില്ല. ആശുപത്രിയിൽ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ അപകടകാരണം വ്യക്‌തമാവുകയുള്ളൂ എന്ന് പോലീസ് പറയുന്നു.
Most Read: ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; കൂട്ടുപ്രതി നൗഷാദുമായി തെളിവെടുപ്പ് നടത്തി