ന്യൂഡെൽഹി: ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ വാരാണസി സിവിൽ കോടതി ഇന്ന് ഒരു ഉത്തരവും പാസാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. വാരണസി സിവിൽ കോടതി ഹരജിക്കാരുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി
മസ്ജിദിലെ സർവേയും സിവിൽ കോടതി നടപടികളും ചോദ്യം ചെയ്‌ത് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജികൾ സുപ്രീം കോടതി നാളെ മൂന്ന് മണിക്ക് പരിഗണിക്കും. അഭിഭാഷകന്റെ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് നാളത്തേക്ക് മാറ്റിയത്.
അതേസമയം, സർവേ റിപ്പോർട് സമർപ്പിക്കാൻ വാരണാസി സിവിൽ കോടതി അഡ്വക്കേറ്റ് കമ്മീഷണർമാർക്ക് അനുവദിച്ച കൂടുതൽ സമയം ഇന്ന് അവസാനിക്കും. മസ്ജിദിൽ വീഡിയോ ചിത്രീകരണം അടക്കം സർവേ നടപടികൾക്ക് നേതൃത്വം നൽകിയ അഡ്വക്കേറ്റ് കമ്മീഷണർ അജയ് കുമാർ മിശ്രയെ വാരണാസി സിവിൽ കോടതി സർവേ സംഘത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. വീഡിയോ ദൃശ്യങ്ങൾ ചോർന്നതിലായിരുന്നു നടപടി.
എന്നാൽ അജയ് കുമാർ മിശ്രയുടെ സഹകരണം കൂടി ഉറപ്പാക്കി സർവേ റിപ്പോർട് പൂർത്തിയാക്കണം എന്നാണ് ഹരജിക്കാർ സിവിൽ കോടതിയോട് ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ റിപ്പോർട്ടിൽ പല നിർണായക വിവരങ്ങളും ഉൾപ്പെടില്ലെന്ന ആശങ്കയാണ് ഹരജിക്കാർ ഉന്നയിക്കുന്നത്.
Read also: നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കണമെന്ന് ശുപാർശ