മലപ്പുറം: മുന്‍ അധ്യാപകനും സിപിഐഎം കൗണ്‍സിലറുമായിരുന്ന കെവി ശശികുമാറിനെതിരായ പോക്സോ കേസില്‍ ഉടന്‍ റിപ്പോർട് തേടുമെന്ന് വനിതാ കമ്മീഷന്. റിപ്പോർട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി പറഞ്ഞു. ശശികുമാറിനെതിരെ പൂര്‍വ വിദ്യാർഥികൾ കമ്മീഷനിൽ പരാതി നല്‍കിയിട്ടുണ്ടെന്നും വനിതാ കമ്മീഷന് അധ്യക്ഷ വ്യക്തമാക്കി.
ശശികുമാറിനെതിരായ പരാതി ചര്‍ച്ചയായതിന് പിന്നാലെ സ്കൂളിനെതിരെയും അന്വേഷണം നീണ്ട പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷന് അധ്യക്ഷ സ്കൂള്‍ സന്ദര്‍ശിച്ചത്. സ്കൂളില്‍ വര്‍ഷങ്ങളായി പീഡനം നടന്നുവെന്നത് തന്നെ അൽഭുതപ്പെടുത്തുന്നുവെന്നും പി സതീദേവി പറഞ്ഞു.
പോക്സോ കേസില്‍ അറസ്റ്റിലായ കെവി ശശികുമാര്‍ അധ്യാപകനായിരുന്ന മലപ്പുറം സെന്റ് ജെമ്മാസ് സ്കൂള്‍ അധികൃതരെക്കുറിച്ച് മുന്‍പും ഗുരുതരമായ പരാതി ലഭിച്ചിട്ടുണ്ടെന്ന് സിഡബ്ള്യുസി ചെയര്മാന് ഷാജേഷ് ഭാസ്കര്‍ അറിയിച്ചിരുന്നു. ഇതോടെയാണ് സ്കൂളിലേക്ക് അന്വേഷണം നീണ്ടത്. അധ്യാപകനെതിരായ പീഡനപരാതിയില്‍ സ്കൂളിനെതിരെയും അന്വേഷണമുണ്ടാകുമെന്ന് സിഡബ്ള്യുസി ചെയര്മാന് പറഞ്ഞിരുന്നു.
പൂര്‍വ വിദ്യാര്‍ഥികളുടെ പീഡന പരാതിയില്‍ പോക്സോ കേസ് ഉള്‍പ്പടെ നാലു കേസുകള്‍ കൂടി ശശികുമാറിനെതിരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനെ കൂടാതെ സ്കൂള്‍ അധികൃതര്‍ക്കെതിരെ പോലീസും അന്വേഷണം ആരംഭിച്ചു.
Most Read: ‘ഏത് രാജ്യത്തേക്ക് കടന്നാലും രക്ഷയില്ല, നിയമം മറികടന്നുള്ള യാത്ര വേണ്ട’; കമ്മീഷണർ