ശ്രീനഗർ: 14 മാസത്തെ തടവു ജീവിതത്തിനു ശേഷം മോചിതയായ മെഹബൂബാ മുഫ്‌തിയെ നാഷണൽ കോൺഫറൻസ് നേതാക്കളായ ഫാറൂഖ് അബ്‌ദുള്ളയും അദ്ദേഹത്തിന്റെ മകൻ ഒമർ അബ്‌ദുള്ളയും സന്ദർശിച്ചു. മുഫ്‌തിയുടെ ഗുപ്‍കറിലെ വസതിയിലാണ് കൂടിക്കാഴ്‌ച നടന്നത്. പിഡിപി നേതാവ് കൂടിയായ മെഹബൂബാ മുഫ്‌തിയെ പ്രാദേശിക രാഷ്‌ട്രീയ പാർട്ടികളുടെ സംയുക്‌ത യോഗത്തിലേക്ക് ഫാറൂഖ് അബ്‌ദുള്ള ക്ഷണിക്കുകയും ചെയ്‌തു.
Also Read: പുറത്തേക്ക് സ്വാഗതം; മെഹ്ബൂബയുടെ മോചനത്തിൽ സന്തോഷം പങ്കുവച്ച് ഒമർ അബ്‌ദുള്ള
വീട്ടുതടങ്കലിൽ നിന്ന് മോചിതയായ മെഹബൂബാ മുഫ്‌തിയെ സന്ദർശിച്ച് ക്ഷേമം തിരക്കുക മാത്രമായിരുന്നു ഉദ്ദേശമെന്നും അതിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്നും ഒമർ അബ്‌ദുള്ള മാദ്ധ്യമങ്ങളോട് പറഞ്ഞു. നാളെ നടക്കാനിരിക്കുന്ന സംയുക്‌ത യോഗത്തിൽ സംസ്‌ഥാനത്തെ നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുകയും ഗുപ്‌കർ പ്രഖ്യാപനത്തിന്റെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
My father & I called on @MehboobaMufti Sahiba this afternoon to enquire about her well-being after her release from detention. She has kindly accepted Farooq Sb’s invitation to join a meeting of the Gupkar Declaration signatories tomorrow afternoon. pic.twitter.com/MR9IQPFW2T
— Omar Abdullah (@OmarAbdullah) October 14, 2020
ഫാറൂഖ് അബ്‌ദുള്ളയുടെ സന്ദർശനം വളരെ നല്ല കാര്യമാണെന്നാണ് മെഹബൂബാ മുഫ്‌തിയുടെ പ്രതികരണം. അദ്ദേഹത്തോട് സംസാരിച്ചത് തനിക്ക് ആത്‌മവിശ്വാസം നൽകിയെന്നും ഒരുമിച്ച് നിന്ന് പലകാര്യങ്ങളിലും മാറ്റം കൊണ്ടുവരുമെന്നും മുഫ്‌തി ട്വീറ്റ് ചെയ്‌തു.
It was nice of you & Farooq sahab to come home. It gave me courage listening to him. Im sure together we all can change things for the better. https://t.co/48yc39Wjhb
— Mehbooba Mufti (@MehboobaMufti) October 14, 2020
ഫാറൂഖ് അബ്‌ദുള്ളയേയും മകൻ ഒമർ അബ്‌ദുള്ളയേയും വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. 8 മാസത്തിന് ശേഷമാണ് ഒമർ അബ്‌ദുള്ളയെ മോചിപ്പിച്ചത്. ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനേ തുടർന്ന് പൊതുസുരക്ഷാ നിയമ പ്രകാരമാണ് (പിഎസ്എ) മുഫ്‌തി അടക്കമുള്ള നേതാക്കൾക്കെതിരേ നടപടിയെടുത്തത്. ഒരു വർഷത്തിലധികമായി വീട്ടുതടങ്കലിൽ ആയിരുന്ന മുഫ്‌തിയെ ചൊവ്വാഴ്‌ച രാത്രിയാണ് മോചിപ്പിച്ചത്. കഴിഞ്ഞ വർഷം ഓഗസ്‌റ്റ് അഞ്ചിനാണ് അവരെ വീട്ടുതടങ്കലിൽ ആക്കിയത്. മോചിതയായതിന് ശേഷം ജമ്മു-കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കാൻ പോരാട്ടം തുടരുമെന്ന് അവർ അറിയിച്ചിരുന്നു.