ചെന്നൈ: ഒരിടവേളക്ക് ശേഷം തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ദമ്പതികളെ ഭാര്യാസഹോദരൻ വിളിച്ചുവരുത്തി വെട്ടിക്കൊന്നു. ഇന്നലെ വൈകിട്ടായിരുന്നു അരുംകൊല. അടുത്തിടെ വിവാഹിതരായ ശരണ്യ – മോഹൻ എന്നിവരാണ് സഹോദരന്റെ ക്രൂരതക്ക് ഇരയായത്. വിരുന്ന് നൽകാനെന്ന വ്യാജേനയാണ് ഇരുവരെയും ബന്ധുക്കൾ വിളിച്ചുവരുത്തിയത്. തുടർന്ന്, ശരണ്യയെയും മോഹനെയും സഹോദരനായ ശക്തിവേൽ, ബന്ധു രഞ്ജിത് എന്നിവർ ചേർന്ന് വെട്ടിക്കൊല്ലുകയായിരുന്നു.
രണ്ട് ജാതിവിഭാഗങ്ങളിൽ പെട്ടവരാണ് ശരണ്യയും മോഹനും. ഇതാണ് വീട്ടുകാരെ പ്രകോപിപ്പിച്ചത്. വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഇരുവരും ബന്ധുക്കളുടെ ക്രൂരതക്ക് ഇരയാകുന്നത്. കുംഭകോണത്തിനടുത്തുള്ള ചോളപുരത്തെ തുളുക്കവേലി സ്വദേശിയായിരുന്നു ശരണ്യ. 31കാരനായ മോഹനും 22കാരിയായ ശരണ്യയും തിരുനെൽവേലിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യവേയാണ് കണ്ടുമുട്ടുന്നത്. നഴ്സായ ശരണ്യ കുറച്ച് കാലം മുമ്പാണ് ആശുപത്രിയിൽ ജോലിക്കെത്തിയത്. പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരാണ് ഇരുവരും.
ഈ ബന്ധത്തെ തുടക്കം മുതൽ തന്നെ ശരണ്യയുടെ വീട്ടുകാർ രൂക്ഷമായി എതിർത്തിരുന്നു. സ്വന്തം സമുദായത്തിൽപ്പെട്ട ഒരാളെത്തന്നെ വിവാഹം ചെയ്തേ തീരൂ എന്ന് വാശി പിടിച്ച കുടുംബത്തിന്റെ സമ്മർദ്ദത്തെ അതിജീവിച്ച്, ഇരുവരും ചെന്നൈയിലെത്തി ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ജൂൺ 9നായിരുന്നു ചെന്നൈയിൽ വെച്ച് ഇരുവരുടെയും വിവാഹം. സംഭവം അറിഞ്ഞ ശരണ്യയുടെ സഹോദരൻ ബന്ധം അംഗീകരിക്കുന്നുവെന്നും ഇരുവരും വീട്ടിലേക്ക് വരണമെന്നും പറഞ്ഞു. ഇതനുസരിച്ചാണ് ദമ്പതികൾ വീട്ടിലെത്തിയത്. ഇരുവരും വീട്ടുവളപ്പിൽ കാല് കുത്തിയതിന് പിന്നാലെ ശക്തിവേലും ബന്ധുവും വടിവാളുമായി ചാടിവീഴുകയായിരുന്നു.
കൊലപാതകത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി. ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ശരണ്യയുടെയും മോഹന്റെയും മൃതദേഹങ്ങൾ കുംഭകോണം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം മോഹന്റെ ബന്ധുക്കൾക്ക് വിട്ട് നൽകും.
Most Read: ‘പൈസ ഇല്ലെങ്കിൽ എന്തിനാഡോ വാതിൽ പൂട്ടുന്നേ’; നിരാശയോടെ കള്ളന്റെ കത്ത്