എംടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കിയുള്ള ആന്തോളജി അണിയറയിൽ ഒരുങ്ങുന്നു. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ജൂലൈ അഞ്ചിന് ആരംഭിക്കും എന്ന് റിപ്പോർട്. ‘ഓളവും തീരവും’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം തൊടുപിഴയിൽ ആരംഭിക്കും എന്ന് കാൻ ചാനൽ മീഡിയ റിപ്പോർട് ചെയ്യുന്നു.
മോഹൻലാൽ- പ്രിയദർശൻ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവനായിരിക്കും. സാബു സിറിൽ ആണ് കല സംവിധാനം നിർവഹിക്കുന്നത്. 1957ൽ പുറത്തിറങ്ങിയ എംടിയുടെ ചെറുകഥയാണ് ‘ഓളവും തീരവും’. ചിത്രത്തിൽ ‘ബാപ്പൂട്ടി’ എന്ന കഥാപാത്രത്തെയാകും മോഹൻലാൽ അവതരിപ്പിക്കുക.
എംടിയുടെ മകൾ അശ്വതി വി നായർ, സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണൻ, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവരാണ് ആന്തോളജിയിലെ മറ്റ് സംവിധായകർ.
‘വിൽപന’ എന്ന കഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്. തിരക്കഥയും എംടി തന്നെ. ചിത്രത്തിൽ ആസിഫ് അലിയും മധുബാലയുമാണ് കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.
ഫഹദ് ഫാസിലിനെ നായകനാക്കി ‘ഷെർലക്ക്’ എന്ന കഥയാണ് മഹേഷ് നാരായണൻ ഒരുക്കുന്നത്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’ എന്ന കഥ ലിജോ ജോസ് പെല്ലിശ്ശേരിയും സംവിധാനം ചെയ്യുന്നു. ‘അഭയം തേടി’ എന്ന കഥയാണ് സന്തോഷ് ശിവന്റെ സംവിധാനത്തിൽ ഒരുങ്ങുന്നത്. സിദ്ദിഖ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക.
പാർവ്വതി, നരേൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘കാഴ്ച’ എന്ന കഥ ശ്യാമപ്രസാദും നെടുമുടി വേണു, ഇന്ദ്രൻസ്, സുരഭി ലക്ഷ്മി, ഉണ്ണി മുകുന്ദൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘സ്വർഗം തുറക്കുന്ന സമയ’ത്തിൽ എന്ന കഥ ജയരാജും സംവിധാനം ചെയ്യുന്നു. രതീഷ് അമ്പാട്ടിന്റെ സംവിധാനം ചെയ്യുന്ന ‘കടൽക്കാറ്റി’ൽ ഇന്ദ്രജിത്ത് അപർണ ബാലമുരളി, ആൻ അഗസ്റ്റിൻ എന്നിവരാണ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്.
Most Read: പ്രധാനമന്ത്രി നാളെ ജർമനിയിലേക്ക്; ജി7 ഉച്ചകോടിയിൽ പങ്കെടുക്കും