ന്യൂഡെൽഹി: ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജർമനിയിൽ എത്തും. തിങ്കളാഴ്‌ച വരെയാണ് ഉച്ചകോടിയുടെ ഭാഗമായി മോദിയുടെ ജർമനി സന്ദർശനം. ജർമനിയിലെ ഷോസ് എൽമൗയിലാണ് ഉച്ചകോടി. പരിസ്‌ഥിതി, ഊർജം, കാലാവസ്‌ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉൾപ്പെടുന്ന രണ്ട് സെഷനുകളിൽ പ്രധാനമന്ത്രി സംസാരിച്ചേക്കും.
ചില നേതാക്കളുമായി കൂടിക്കാഴ്‌ചയും നടത്തും. ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ജൂൺ 28ന് യുഎഇയിലെത്തും. യുഎഇ മുൻ പ്രസിഡണ്ടും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തും. ഒപ്പം പുതിയ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കാനും കൂടിയാണ് മോദിയുടെ യുഎഇ യാത്ര.
നേരത്തെ ബിജെപി നേതാവ് നൂപുർ ശർമയുടെ നബി വിരുദ്ധ പ്രസ്‌താവനക്കെതിരെ യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ വലിയ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ സന്ദർശനം. 28ന് രാത്രി തന്നെ പ്രധാനമന്ത്രി യുഎഇയില്‍ നിന്ന് മടങ്ങുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
Read Also: കേരളത്തിൽ ഇന്ന് പരക്കെ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്