തിരുവനന്തപുരം: പ്രവാചക നിന്ദക്കെതിരെ പാളയം ഇമാം ഡോ. വിപി സുഹൈബ് മൗലവി. ഇത് ആവർത്തിക്കപ്പെടാതിരിക്കാൻ സർക്കാരും നീതിപീഠങ്ങളും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വാസികൾക്ക് പെരുന്നാൾ സന്ദേശം നൽകുകയായിരുന്നു പാളയം ഇമാം ഡോ. വിപി സുഹൈബ് മൗലവി.
“പ്രവാചകനെ അധിക്ഷേപിച്ച് ആർക്കും മുസൽമാന്റെ വിശ്വാസം തകർക്കാനാവില്ല. പ്രവാചക നിന്ദ നടത്തുന്നവരുടെ ലക്ഷ്യം പ്രകോപനം ആണ്. അതിൽ വശംവദരാകരുത്. ഇത്തരക്കാരുടെ ലക്ഷ്യം രാഷ്‌ട്രീയ ലാഭം കൊയ്യൽ ആണ്. ഉദയ്‌പൂർ കൊലപാതകം ദുരൂഹവും അവ്യക്‌തവും ആണ്. രാഷ്‌ട്രീയമായും അവ്യക്‌തത ആണ്. ഇത്തരം കൊലപാതകങ്ങൾ പ്രവാചക സ്‌നേഹമല്ല. യഥാർഥ കുറ്റവാളികൾ പുറത്തുവരണം. സുപ്രീം കോടതിയിൽ നിന്ന് നീതിപൂർവമായ വിധി ഉണ്ടാവണം. രാജ്യത്ത് ഇരട്ടനീതി നടക്കുന്നു എന്ന് എല്ലാവരും പറയുമ്പോൾ പടച്ചവനിൽ വിശ്വാസമർപ്പിച്ച് മുന്നോട്ട് പോകണം,”- പാളയം ഇമാം ഡോ. വിപി സുഹൈബ് മൗലവി പറഞ്ഞു.
പ്രതികാരമല്ല. ഉന്നതമായ സഹനത്തിന്റെ പ്രവാചക സ്‌നേഹമാണ് ഉയർത്തിപ്പിടിക്കേണ്ടത്. രാജ്യത്ത് മുസ്‌ലിംകൾ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന കാലമാണിതെന്നും പാളയം ഇമാം ഡോ. വിപി സുഹൈബ് മൗലവി പറഞ്ഞു. ഗ്യാൻ വ്യാപി മസ്‌ജിദ് പള്ളിയായും കാശി വിശ്വനാഥ ക്ഷേത്രം അമ്പലമായും നിലകൊള്ളണം. നമ്മുടെ നാടിന് ഉന്നതമായ മതസൗഹാർദ്ദ പാരമ്പര്യം ഉണ്ട്. മഹാൻമാർ ഏത് മതത്തിൽപ്പെട്ടവർ ആയാലും ബഹുമാനിക്കപ്പെടണം. നിന്ദിക്കരുത്. അപ്പോഴാണ് ബഹുസ്വരത ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികൾ അവനവന്റെ നാടിന് വേണ്ടി പ്രാർഥിക്കണം. നമ്മൾ ഇന്ത്യാ രാജ്യത്തിന് വേണ്ടി പ്രാർഥിക്കണം. പൗരത്വം പോലും ചോദ്യം ചെയ്യപ്പെടുന്നു എന്ന് കേൾക്കുമ്പോൾ ക്ഷമകെട്ട് പ്രതികരിക്കരുത്. ക്ഷമയോടുകൂടി പ്രാർഥിക്കണമെന്നും പാളയം ഇമാം ഡോ. വിപി സുഹൈബ് മൗലവി പറഞ്ഞു.
Most Read: ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം കെെക്കലാക്കി; ഡിജിപിക്ക് എതിരെ കേസെടുക്കാൻ ശുപാർശ