തിരുവനന്തപുരം: ഏക സിവിൽ കോഡിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി. യുസിസി(യൂണിഫോം സിവിൽ കോഡ്) മൗലികാവകാശങ്ങളെ ലംഘിക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണ്. വിശ്വാസികളുടെ ജീവിതത്തെ പ്രയാസകരമാക്കുന്ന നിയമം നടപ്പിലാക്കുന്നത് നല്ലതല്ലെന്നും തിരുവനന്തപുരത്ത് പെരുന്നാൾ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
ഏക സിവിൽ കോഡ് ബഹുസ്വരതക്ക് വെല്ലുവിളിയാണ്. ഇത് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നും പാളയം ഇമാം പ്രതികരിച്ചു. ഏക സിവിൽ കോഡിനെ ശക്‌തിയുക്‌തം എതിർക്കുമെന്ന് മുസ്‌ലിം ലീഗ് നേതാക്കളും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ബിജെപി തിരഞ്ഞെടുപ്പ് കാലത്ത് അജണ്ട സെറ്റ് ചെയ്യുന്നുവെന്ന് വിമർശിച്ച മുസ്‌ലിം ലീഗ്, ഏക സിവിൽ കോഡിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നും വ്യക്‌തമാക്കി.
ഏക സിവിൽ കോഡ് നടപ്പിലാക്കിയാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യൻ സാഹചര്യത്തിൽ ഒരിക്കലും ഏക സിവിൽ കോഡ് നടപ്പിലാക്കാൻ പറ്റില്ല. യഥാർഥ പ്രശ്‌നത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും പ്രതിപക്ഷ ഐക്യം പ്രധാനമന്ത്രി ഭയപ്പെടുന്നുവെന്നും മുസ്‌ലിം ലീഗ് കുറ്റപ്പെടുത്തി.
ഏക സിവിൽ കോഡിലേക്ക് രാജ്യം നീങ്ങുമെന്ന ശക്‌തമായ സൂചന പ്രധാനമന്ത്രി നൽകിയതിന് പിന്നാലെ കടുത്ത എതിർപ്പുമായി മുസ്‌ലിം വ്യക്‌തി നിയമ ബോർഡും രംഗത്തെത്തി. നിയമക്കമ്മീഷന് മുന്നിൽ വിയോജിപ്പ് അറിയിക്കാൻ ബോർഡിന്റെ അടിയന്തിര യോഗം തീരുമാനിച്ചു. നിലപാട് വ്യക്‌തമാക്കി വിശദമായ രേഖ നിയമ കമ്മീഷന് സമർപ്പിക്കും. ജൂലൈ 14 വരെയാണ് നിയമ കമ്മീഷൻ പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം കേൾക്കുന്നത്.
Most Read: നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ; തിരിച്ചറിയാൻ ഈ വാർത്ത സഹായിക്കും