തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയം രാഷ്‌ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വഴിവെക്കുമ്പോള്‍ അത് സമൂഹത്തിലെ സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന നിലയിലേക്ക് വളരരുതെന്ന് പാളയം ഇമാം. ബലിപെരുന്നാള്‍ സന്ദേശത്തിലായിരുന്നു ഡോ. വിപി സുഹൈബ് മൗലവി വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ പേരില്‍ ഭിന്നത വളര്‍ത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്‌ത്രീധനം, ലക്ഷദ്വീപ് വിഷയങ്ങളെ കുറിച്ചും പാളയം ഇമാം പെരുന്നാള്‍ സന്ദേശത്തില്‍ പരാമര്‍ശിച്ചു. സ്‌ത്രീധനം പോലുള്ള ദുരാചാരങ്ങള്‍ എതിര്‍ക്കപ്പെടണം. ഇത് വലിയ വെല്ലുവിളികളാണ് നാട്ടില്‍ ഉയര്‍ത്തുന്നത്. സ്‌ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലെന്ന് തീരുമാനിക്കേണ്ട സമയമാണ്. സ്‌ത്രീധനത്തിന്റെ പേരില്‍ പെൺകുട്ടികൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും പാളയം ഇമാം പറഞ്ഞു.
അധികാരം ഉപയോഗിച്ച് ലക്ഷദ്വീപ് ജനതയെ പീഡിപ്പിക്കുകയാണെന്നും ഡോ. വിപി സുഹൈബ് അഭിപ്രായപ്പെട്ടു. ലക്ഷദ്വീപില്‍ നടക്കുന്നത് അന്യായമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫാസിസ്‌റ്റ് സ്വേച്ഛാധിപത്യം കരിനിയമങ്ങളിലൂടെ അവരെ വല്ലാതെ ഉപദ്രവിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധിക്കണം. അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടി ചോദ്യം ചെയ്യപ്പെടണമെന്നും പാളയം ഇമാം സന്ദേശത്തില്‍ വ്യക്‌തമാക്കുന്നു.
Read Also: കേന്ദ്രത്തിന്റെ വൈദ്യുതി ഭേദഗതി ബില്‍ പാർലമെന്റിലേക്ക്; സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ അവസരം