ഡെൽഹി: രാജ്യത്തെ വൈദ്യുതി രംഗത്തെ വലിയ മാറ്റത്തിലേക്ക് നയിക്കുന്ന വൈദ്യുതി ഭേദഗതി ബില്‍ പാർലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രസർക്കാര്‍ അവതരിപ്പിക്കും. വൈദ്യുതി വിതരണ രംഗത്ത് സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്നതാണ് ബില്ല്. ഉപഭോക്‌താവിന് ഇഷ്‌ടമുള്ള വൈദ്യുതി വിതരണക്കാരെ തെരഞ്ഞെടുക്കാൻ ബില്ലിലൂടെ അവസരം ഒരുങ്ങുമെന്ന് സർക്കാർ അവകാശപ്പെടുന്നു.
വൈദ്യുതി വിതരണ രംഗത്തേക്ക് സ്വകാര്യ കമ്പനികള്‍ക്ക് കടന്നുവരാന്‍ അവസരം ഒരുക്കുന്നത് മൽസരം ഉണ്ടാക്കുകയും ആത്യന്തികമായി അത് ഉപഭോക്‌താവിന് ഗുണകരമാകുമെന്നാണ് സർക്കാർ നിലപാട്. അടിസ്‌ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടും, വൈദ്യുതി വിതരണത്തിന് കൃത്യതയുണ്ടാകുമെന്നും വര്‍ധിച്ച് വരുന്ന വൈദ്യുത ഉപഭോഗത്തെ ചൂണ്ടി കേന്ദ്ര സർക്കാർ പറയുന്നു.
സംസ്‌ഥാനങ്ങളുമായി ആലോചിച്ചാണ് ബില്ല് തയ്യാറാക്കിയതെന്നും ആരും ബില്ലിനെ എതിര്‍ത്തില്ലെന്നും നേരത്തെ ഊർജ്ജ സഹമന്ത്രി രാജ് കുമാര്‍ സിങ് പറഞ്ഞിരുന്നു. എന്നാല്‍ ബില്ല് അംഗീകരിക്കാനികില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. സ്വകാര്യ മേഖലയുടെ കടന്നുവരവോടെ തോന്നുംപടിയുള്ള വിലയാണ് ഉണ്ടാകാന്‍ പോകുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
കോര്‍പ്പറേറ്റുകള്‍ കടന്നുവരുന്നത് കെഎസ്ഇബിയെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ആശങ്ക കേരളത്തിനും ഉണ്ട്. വൈദ്യുതി വകുപ്പിലെ ജീവനക്കാരെയും അനുബന്ധ മേഖലയിലുള്ളവരെയും സ്വകാര്യവൽക്കരണം ബാധിക്കുമെന്നും ബില്ലിനെ വിമർശിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
Kerala News: കൊല്ലത്ത് വീണ്ടും സ്‍ത്രീധന പീഡനം; നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി