തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉടൻ ലോഡ്‌ഷെഡിങ് ഏർപ്പെടുത്തില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സെപ്‌റ്റംബർ നാല് വരെ വൈദ്യുതി പുറത്തു നിന്ന് വാങ്ങാൻ യോഗത്തിൽ തീരുമാനമായി. സംസ്‌ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കിടെ നിരക്ക് വർധനവടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തിയത്.
സെപ്‌റ്റംബർ നാലിനാണ് അടുത്ത അവലോകന യോഗം. അന്നാണ് കെഎസ്ഇബിയുടെ ഹൃസ്വകാല കരാറിനുള്ള ടെൻഡർ തുറക്കുന്നത്. സ്‍മാർട്ട് മീറ്റർ സ്‌ഥാപിക്കാനുള്ള ടോട്ടക്‌സ് പദ്ധതി ഉപേക്ഷിക്കും. പകരം ബദൽ സ്‍മാർട്ട് മീറ്റർ പദ്ധതി സ്വന്തം നിലക്ക് നടപ്പിലാക്കാൻ മുഖ്യമന്ത്രി കെഎസ്ഇബിക്ക് നിർദ്ദേശം നൽകി. അതേസമയം, അടുത്ത മാസവും വൈദ്യുതി സർചാർജ് ഈടാക്കാനാണ് തീരുമാനം.
യൂണിറ്റിന് 19 പൈസയാണ് സർചാർജായി ഈടാക്കുന്നത്. കെഎസ്ഇബി നിശ്‌ചയിച്ച സർചാർജ് പത്ത് പൈസയും റെഗുലേറ്ററി കമ്മീഷൻ നവംബർ വരെ നിശ്‌ചയിച്ച ഒമ്പത് പൈസയും ചേർത്താണ് 19 പൈസ ഈടാക്കുന്നത്. അതിനിടെ, നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകിട്ട് ആറ് മുതൽ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് കുറക്കണമെന്ന് കെഎസ്ഇബി നിർദ്ദേശം നൽകി.
Most Read| മണിപ്പൂർ കലാപം; സിബിഐ കേസുകൾ അസമിലേക്ക് മാറ്റി സുപ്രീം കോടതി