തിരുവനന്തപുരം: ദേശീയപാത വികസനത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തർക്കം ഉണ്ടെന്ന് ആരും മനപ്പായസം ഉണ്ടേണ്ടെന്നും, വികസനത്തിന് വേണ്ടി ആരും വഴിയാധാരം ആകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 15 ദേശീയ പാതാ വികസന പദ്ധതികളുടെ ഉൽഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിതിൻ ഗഡ്കരി റോഡ് വികസനത്തിന് താൽപര്യം എടുത്ത് ഒപ്പം നിന്നുവെന്നും ഇതിന് അദ്ദേഹത്തോട് നന്ദി പറയുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിതിൻ ഗഡ്കരിയുടെ പ്രസ്താവന മാദ്ധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസന പ്രവർത്തനങ്ങൾ നടത്തുന്നത് കൊണ്ട് സംസ്ഥാനത്ത് ആരും വഴിയാധാരമാകില്ല. മുൻ യുഡിഎഫ് സർക്കാർ കാര്യങ്ങൾ കൃത്യമായി ചെയ്തിട്ടില്ല. ഇതിനാലാണ് സംസ്ഥാനത്ത് അധിക ബാധ്യത ഉണ്ടായത്. ദേശീയപാത വികസനം അജണ്ടയായി ഏറ്റെടുത്ത് നടപ്പിലാക്കാൻ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2025ഓടെ കേരളത്തിലെ റോഡുകൾ അമേരിക്കൻ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മികച്ച അടിസ്ഥാന സൗകര്യം ഉണ്ടാക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം. കൂടെ നിന്നതിന് സംസ്ഥാന സർക്കാറിന് നന്ദിയെന്നും ഗഡ്കരി പറഞ്ഞു.
അതിനിടെ, രാജ്യത്ത് സ്റ്റാർട്ടപ്പുകൾക്ക് മികച്ച സ്ഥലമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. തിരുവനന്തപുരത്ത് പൊതുപരിപാടിയിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. കേരളത്തെ നോളജ് എക്കോണമിയായി ഉയർത്തുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു.
കേരളത്തിൽ സ്റ്റാർട്ടപ്പുകളിലൂടെ ഓരോ മേഖലയിലും വികസനം ഉണ്ടാകുന്നുണ്ട്. ഏതൊരാൾക്കും കേരളത്തിലെത്തി സ്റ്റാർട്ട് അപ്പ് ആരംഭിക്കാവുന്ന നിലയാണ്. ലോകത്തിലെ തന്നെ മികച്ച സ്റ്റാർട്ട് അപ്പ് കേന്ദ്രമായി കേരളത്തെ മാറ്റാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read: ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പൂർണ പരാജയം; കെ സുരേന്ദ്രൻ