റൂർക്കല: ഫുട്ബോൾ ലോകകപ്പിന്റെ ആവേശം അവസാനിക്കുന്നതിന് മുന്നേ. മറ്റൊരു ലോകകപ്പ് കൂടി. ഇത്തവണ ഹോക്കിയാണ് ആവേശം. 15ആംമത് ഹോക്കി ലോകകപ്പ് മൽസരങ്ങൾക്ക് ഒഡിഷയിൽ ഇന്ന് തുടക്കമാകും. ആദ്യ ദിനം ഇന്ത്യ സ്പെയിനിനെ നേരിടും. ഇന്ത്യൻ സമയം രാത്രി ഏഴിനാണ് മൽസരം. അർജന്റീന-സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ-ഫ്രാൻസ്, ഇംഗ്ളണ്ട്-വെയിൽസ് പോരാട്ടങ്ങളും ഇന്ന് ഉണ്ട്. 17 ദിവസം ഹോക്കി ചാമ്പ്യൻഷിപ്പ് നീണ്ടുനിൽക്കും.
ചാമ്പ്യൻമാരായ ബെൽജിയം അടക്കം 16 ടീമുകൾ മൽസരിക്കുന്ന ടൂർണമെന്റിൽ ആകെ 44 മൽസരങ്ങളാണ് ഉള്ളത്. ഹോക്കിയെ സ്നേഹിക്കുന്ന ഒഡിഷയുടെ മണ്ണിലാണ് ഇത്തവണ ലോകകപ്പ് പോരാട്ടങ്ങൾക്ക് വേദിയാകുന്നത്. കരുത്തർ കളത്തിലിറങ്ങുന്ന ആദ്യ ദിനം ടീം ഇന്ത്യക്ക് എതിരാളി സ്പെയിനാണ്. നീണ്ട കാത്തിരിപ്പ് അവസാനിച്ചു ഒളിമ്പിക്സ് വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ഇത്തവണ കിരീടം സ്വപ്നം കാണുന്നുണ്ട്.
സ്പെയിനെതിരെ നേർക്കുനേർ കണക്കിൽ ഇന്ത്യയാണ് മുന്നിൽ. 13 മൽസരങ്ങളിൽ ഇന്ത്യ ജയിച്ചപ്പോൾ 11ൽ സ്പെയിൻ ജയിച്ചു. ലോകത്തെ ഏറ്റവും മികച്ച ഗോൾ സ്കോറർമാരൊന്നും സ്പെയിൻ നിരയിലില്ല. എന്നാൽ, വെല്ലുവിളി ഉയർത്തുന്ന താരങ്ങൾ സ്പെയിൻ നിരയിലുണ്ട്. അവരെ ഇന്ത്യ കരുതണം. ഗോൾവല കാക്കാൻ ഈ ലോകകപ്പിൽ പിആർ ശ്രീജേഷും ഉണ്ട്. പരിക്കിൽ നിന്ന് മുക്തനായ വിവേക് സാഗർ പ്രസാദ് മധ്യനിരയിൽ മടങ്ങി വരുന്നതും മുതൽകൂട്ടാണ്.
ഇക്കുറി ടീമുകളെ നാല് ഗ്രൂപ്പായി തിരിച്ചാണ് മൽസരങ്ങൾ. ഗ്രൂപ്പ് ചാമ്പ്യൻമാർ ക്വാർട്ടറിൽ എത്തും. നാല് ഗ്രൂപ്പിലെയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് നേരിട്ട് ഏറ്റുമുട്ടി വീണ്ടും ക്വാർട്ടറിലെത്താൻ അവസരമുണ്ട്. ഫൈനൽ അടക്കം 24 കളികൾ ഭുവനേശ്വറിലാണ്. റൂർക്കലയിൽ ഹോക്കിക്കായി നിർമിച്ച സ്റ്റേഡിയത്തിൽ 20 കളികളും നടക്കും.
നാലാം തവണയാണ് ഇന്ത്യ ഹോക്കി ലോകകപ്പിന് വേദിയാകുന്നത്. 2018ൽ ഒഡിഷയിലെ ഭുവനേശ്വർ ചാമ്പ്യൻഷിപ്പിന് വേദിയായിരുന്നു. അതിന് മുമ്പ് 1982ന് മുംബൈയിലും 2010ൽ ഡെൽഹിയിലും ലോക ഹോക്കി ചാമ്പ്യൻഷിപ്പ് നടന്നു.
ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളാണ് തുടർച്ചയായി രണ്ടാംവട്ടവും ഒഡിഷ ടൂർണമെന്റിന് വേദിയാകാൻ കാരണം. പുതുതായി നിർമിച്ച ബിർസാമുണ്ട സ്റ്റേഡിയം, ഭുവനേശ്വർ കലിംഗ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് പോരാട്ടം നടക്കുന്നത്. ബിർസാമുണ്ട സ്റ്റേഡിയത്തിൽ 21,000 പേർക്ക് ഇരുന്ന് കളി കാണാം. കലിംഗ സ്റ്റേഡിയത്തിൽ 14,000 പേർക്കും ഇരിക്കാം.
Most Read: യുപിഐ വഴി പണമിടപാട് നടത്താം; 10 രാജ്യങ്ങളിലെ പ്രവാസികൾക്ക് അവസരം