പാലക്കാട്: വേനൽച്ചൂടിൽ ചുട്ടുപൊള്ളി പാലക്കാട് ജില്ല. 40 ഡിഗ്രിക്ക് മുകളിൽ ചൂടാണ് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ജില്ലയിൽ അനുഭവപ്പെട്ടത്. ചൂടിനൊപ്പം കാട്ടുതീയും ജില്ലയിൽ പടരുകയാണ്. ഒന്നര മാസത്തിനിടെ പാലക്കാട് ജില്ലയിൽ 150 ഏക്കറിലധികം വനഭൂമി കാട്ടുതീയിൽ കത്തിനശിച്ചെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്,
നെൻമാറ, പാലക്കാട്, മണ്ണാർക്കാട് വനം ഡിവിഷനുകളിലാണ് കൂടുതൽ കാട്ടുതീ ഉണ്ടായത്. ഈ ഡിവിഷനുകൾക്ക് കീഴിലായി മുപ്പതോളം സ്ഥലങ്ങളിൽ ഇതുവരെ കാട്ടുതീ റിപ്പോർട് ചെയ്തിട്ടുണ്ട്. പാലക്കാട് ഡിവിഷന് കീഴിലെ ചെറാട് കുമ്പാച്ചി മലയിലാണ് കൂടുതൽ നാശം ഉണ്ടായത്. മൂന്ന് ദിവസമായി ഉണ്ടായ കാട്ടുതീയിൽ 50 ഏക്കറിലധികം വനം കത്തിനശിച്ചു.
ജനവാസ മേഖലകളിലേക്ക് തീ പടരുമോ എന്നാണ് ഇപ്പൊൾ പേടി. വനവും വന്യജീവി സമ്പത്തും താരതമ്യേന കുറവായ പ്രദേശത്താണ് നിലവിൽ തീ പടർന്നിട്ടുള്ളത്. കൃത്യമായി ഫയർലൈനുകൾ ഉറപ്പാക്കി, ആഘാതം കുറയ്ക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. അതേസമയം, അട്ടപ്പാടി മലനിരകളിലെ തീ ഇപ്പോഴും പൂർണമായി അണഞ്ഞിട്ടില്ല. സംസ്ഥാനത്ത് കാട്ടുതീ പടരാൻ സാധ്യതയുള്ള ജില്ലകളിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ പാലക്കാട് ജില്ല.
Most Read: ബ്രഹ്മപുരം തീപിടിത്തം; പുക ശമിപ്പിക്കാൻ വ്യോമസേന ഇന്നിറങ്ങും