കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തത്തിൽ രക്ഷാദൗത്യത്തിനായി വ്യോമസേനയുടെ ഹെലികോപ്‌ടറുകൾ ഇന്ന് രംഗത്തിറങ്ങും. മാലിന്യ കൂമ്പാരത്തിലെ പുക ശമിപ്പിക്കുന്നതിന് ഹെലികോപ്‌ടറുകളിൽ നിന്ന് വെള്ളം സ്‌പ്രേ ചെയ്യുന്ന പ്രവർത്തനങ്ങളാണ് ഇന്ന് നടക്കുക. വ്യോമസേനയുടെ സൊലൂർ സ്‌റ്റേഷനിൽ നിന്നുള്ള ഹെലികോപ്‌ടറുകളാണ് മുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുക.
അതേസമയം, മാലിന്യത്തിൽ നിന്ന് പുക ഉയരുന്ന സാഹചര്യത്തിന് ഇപ്പോഴും മാറ്റമില്ല. നാലു മീറ്റർ വരെ താഴ്‌ചയിൽ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. തീപിടിത്തത്തെ തുടർന്ന് ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴുവരെയുള്ള ക്‌ളാസുകൾക്ക് ഇന്നും ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി, തൃക്കാക്കര, മരട്, തൃപ്പുണിത്തുറ നഗരസഭാ പരിധികളിൽ അവധി ബാധകമാണ്.
വടവുകോട്-പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ സ്‌കൂളുകൾക്കും അവധിയാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, അങ്കണവാടി, ഡേ കെയർ എന്നിവയ്‌ക്കും അവധി ബാധകമാണ്. എന്നാൽ, പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്ന് കളക്‌ടർ രേണുരാജ് അറിയിച്ചു. അതേസമയം, ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തം സംബന്ധിച്ചുള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് നൽകിയ കത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്ത്. ജസ്‌റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുക. പുക അടക്കാനും തീ പൂർണമായി ഇല്ലാതാക്കാനും നഗരസഭയ്‌ക്കും ജില്ലാ ഭരണകൂടത്തിനും കഴിയാതെ വന്നതോടെയാണ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടത്.
Most Read: ആറ്റുകാൽ പൊങ്കാല ഇന്ന്; അനുഗ്രഹം തേടി ലക്ഷക്കണക്കിന് ഭക്‌തർ