ഇടുക്കി: അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകാൻ സാധ്യത. വിദഗ്ധ സമിതി ഇന്ന് ഓൺലൈൻ ആയി യോഗം ചേരും. പറമ്പിക്കുളം അല്ലാതെ മറ്റൊരു സ്ഥലം സർക്കാർ സമിതിയെ അറിയിച്ചിട്ടുണ്ട്. ഈ സ്ഥലം അനുയോജ്യമാണോ എന്നാണ് സമിതി പരിശോധിക്കുക.
അരിക്കൊമ്പനെ ഏത് സ്ഥലത്തേക്ക് മാറ്റാൻ പറ്റുമെന്ന കാര്യത്തിൽ മുദ്രവെച്ച കവറിൽ സ്ഥലത്തിന്റെ പേര് നിർദ്ദേശിക്കാനാണ് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ടാസ്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും എങ്ങോട്ട് മാറ്റണം എന്നതിൽ സ്ഥലം സർക്കാർ തന്നെ കണ്ടെത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സർക്കാർ തീരുമാനിച്ച സ്ഥലം വിദഗ്ധ സമിതി അംഗീകരിച്ചാൽ ഹൈക്കോടതി തീരുമാനത്തിനായി കാത്തുനിൽക്കാതെ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പറമ്പിക്കുളത്തിന് പകരം യോജിച്ച മറ്റൊരു ഇടത്തേക്ക് അരിക്കൊമ്പനെ മാറ്റണമെങ്കിൽ ഒരാഴ്ചക്കകം സ്ഥലം നിശ്ചയിക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്. സ്ഥലം കണ്ടെത്താൻ ആയില്ലെങ്കിൽ പറമ്പിക്കുളത്തേക്ക് തന്നെ ആനയെ മാറ്റണമെന്ന മുൻ ഉത്തരവ് കാലതാമസം കൂടാതെ നടപ്പിലാക്കണമെന്നും ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: വിധിക്ക് സ്റ്റേയില്ല; രാഹുൽ ഇന്നോ നാളെയോ ഔദ്യോഗിക വസതി ഒഴിയും