ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് കോടതി തള്ളിയ പശ്‌ചാത്തലത്തിൽ രാഹുൽ ഇന്നോ നാളെയോ ഡെൽഹിയിലെ ഔദ്യോഗിക വസതി ഒഴിയും. ഏപ്രിൽ 22നുള്ളിൽ വസതി ഒഴിയണമെന്നാണ് സെക്രട്ടറിയേറ്റ് രാഹുലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒഴിയാമെന്ന് രാഹുൽ മറുപടിയും നൽകിയിരുന്നു. വീട്ടിലെയും ഓഫീസിലെയും പല സാധനങ്ങളും ഇതിനോടകം മാറ്റിയിട്ടുണ്ട്.
ആദ്യമായി എംപിയായ 2005 മുതൽ ഡെൽഹി തുഗ്ളക്ക് റോഡിലെ ഇതേ വസതിയിലാണ് രാഹുൽ താമസിച്ചിരുന്നത്. അതേസമയം, സൂറത്ത് സെഷൻസ് കോടതി അപ്പീൽ തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്റെ നീക്കം. കുറ്റക്കാരനെന്നുള്ള വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയതോടെ നീണ്ട നിയമപോരാട്ടമാണ് രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത്.
അയോഗ്യത തുടരുന്ന രാഹുൽ ഗാന്ധിക്ക് ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും പോകാമെങ്കിലും നിയമനടപടികൾ വൈകാനുള്ള സാധ്യതയുണ്ട്. കോടതികൾ അവധിക്കാലത്തേക്ക് കടക്കുന്നതിനാൽ അടുത്ത രണ്ടാഴ്‌ചക്കുള്ളിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം കിട്ടണം. ഗുജറാത്ത് ഹൈക്കോടതിയിൽ മെയ് ആറിനും സുപ്രീം കോടതിയിൽ ഇരുപതിനും വേനലവധി തുടങ്ങും. ഗുജറാത്ത് സെഷൻസ് കോടതിയിലെ പ്രധാന അപ്പീലിൻമേലുള്ള നടപടികൾ പൂർത്തിയാക്കാൻ മേൽക്കോടതികൾ കാത്തുനിന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ മൽസരിക്കാനുള്ള സാധ്യതയും മങ്ങും.
ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് രാഹുലിന് അനുകൂലമായ വിധി നേടാൻ സാധിച്ചില്ലെങ്കിൽ വയനാട് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങും. ശിക്ഷയ്‌ക്ക് ഇളവ് ലഭിച്ചില്ലെങ്കിൽ രാഹുലിന് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടാകുമെന്നതാണ് നിലവിലെ അവസ്‌ഥ. അതേസമയം, വയനാട് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
Most Read: പൂഞ്ചിലെ ഭീകരാക്രമണം; അന്വേഷണം എൻഐഎ ഏറ്റെടുത്തു- കശ്‌മീരിൽ കനത്ത ജാഗ്രത