ന്യൂഡെൽഹി: പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണ പശ്‌ചാത്തലത്തിൽ ജമ്മു കശ്‌മീരിൽ കനത്ത ജാഗ്രത. അന്വേഷണം എൻഐഎ ഏറ്റെടുത്തിട്ടുണ്ട്. എൻഐഎ സംഘം പൂഞ്ചിൽ എത്തി. എൻഐഎയുടെ ഡെൽഹിയിൽ നിന്നുള്ള ഫോറൻസിക് സംഘവും പൂഞ്ചിലെത്തും. ആക്രമണം നടത്തിയ ഭീകരർക്കായി സൈന്യവും പോലീസും തിരച്ചിൽ തുടരുകയാണ്.
അതേസമയം, ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ വിശദാംശങ്ങൾ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. നഗ്രോട്ട ആസ്‌ഥാനമായ പതിനാറാം കോറിലെ സൈനികരാണ് വീരമൃത്യു വരിച്ചത്. ഹവീൽദാർ മൻദീപ് സിങ്, ലാൻഡ് നായ്‌ക്കുമാരായ ദേബാശിഷ് ബസ്വാൾ, കുൽവന്ത് സിങ്, ശിപായിമാരായ ഹർകൃഷൻ സിങ്, സേവക് സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്.
ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി വിന്യസിച്ച രാഷ്‌ട്രീയ റൈഫിൾസ് യൂണിറ്റിലെ അംഗങ്ങളാണിവർ. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്ന് മണിയോടെയാണ് സംഭവം. പൂഞ്ചിലെ ഭീംബർ ഗലിയിൽ നിന്ന് ടോട്ട ഗാലിയിലെ സൈനിക യൂണിറ്റിലേക്ക് മണ്ണെണ്ണ കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. ഭീകരർ വാഹനത്തിന് നേരെ വെടിയുതിർക്കുകയും പിന്നീട് ഗ്രനേഡ് ആക്രമണം നടത്തുകയും ആയിരുന്നുവെന്നുമാണ് സൈന്യം വാർത്താ കുറിപ്പിൽ അറിയിച്ചത്.
ഗ്രനേഡ് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് വാഹനത്തിന് തീപിടിച്ചത്. ഇടിമിന്നലേറ്റാണ് വാഹനത്തിന് തീപടർന്നതെന്നായിരുന്നു ആദ്യം വാർത്ത വന്നിരുന്നത്. ഭീകരാക്രമണം ആണെന്ന് സൈന്യം പിന്നീട് സ്‌ഥിരീകരിക്കുക ആയിരുന്നു. ആറു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അഞ്ചുപേർ സംഭവ സ്‌ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സൈനികനെ രജൗറിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.
Most Read: ഈ വർഷം പകുതിയോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും; റിപ്പോർട്