ന്യൂഡെൽഹി: ‘ദി കേരള സ്‌റ്റോറി’ പശ്‌ചിമ ബംഗാളിൽ നിരോധിച്ചതിന് എതിരായ ഹരജി ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ചിത്രം വിദ്വേഷ പ്രചാരണമാണെന്നും കൃത്രിമ വസ്‌തുക്കളെ അടിസ്‌ഥാനമാക്കിയുള്ള തിരക്കഥയാണെന്നും ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ചിത്രത്തിന്റെ പ്രദർശനം സംസ്‌ഥാനത്തെ ക്രമസമാധാന പ്രശ്‍നങ്ങളിലേക്ക് നയിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
വളച്ചൊടിക്കപ്പെട്ട കഥയാണ് കേരള സ്‌റ്റോറിയുടേത് എന്നാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രസ്‌താവിച്ചിരുന്നത്. കശ്‌മീർ ഫയൽസ് പോലെ ബംഗാളിനെതിരായ സിനിമക്ക് ബിജെപി പണം മുടക്കുന്നുവെന്നും മമത ബാനർജി ആരോപിച്ചിരുന്നു. സംസ്‌ഥാനത്തെ സമാധാന അന്തരീക്ഷം നിലനിർത്താനാണ് സിനിമ നിരോധിക്കുന്നതെന്നും, സംസ്‌ഥാനത്തെ തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായും മമത പറഞ്ഞിരുന്നു.
കേരളം ഉൾപ്പടെ നിരവധി സംസ്‌ഥാനങ്ങളിൽ സിനിമക്കെതിരെ വ്യാപക പ്രതിഷേധം നിലനിൽക്കുന്നുണ്ട്. അതേസമയം, ‘ദി കേരള സ്‌റ്റോറി’ സിനിമയുടെ പ്രദർശനം തമിഴ്‌നാട്ടിലും നിരോധിച്ചിരുന്നു. ഇതിനെതിരെയുള്ള ഹരജി മെയ് 16ന് സുപ്രീം കോടതി പരിഗണിച്ചിരുന്നു. കേരള സ്‌റ്റോറി നിരോധിച്ചിട്ടില്ല, പകരം പ്രദർശനം നിർത്തിവെപ്പിക്കുക ആയിരുന്നുവെന്നാണ് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം നൽകിയത്.
തമിഴ്‌നാട് എഡിജിപിയാണ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. സിനിമയുടെ റിലീസിന് ശേഷം മോശം പ്രതികരണം മൂലം മൾട്ടിപ്ളക്‌സ് ഉടമകൾ സിനിമയുടെ പ്രദർശനം നിർത്തിവെക്കുക ആയിരുന്നുവെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. രാജ്യത്തെ മറ്റിടങ്ങളിൽ കേരള സ്‌റ്റോറി പ്രദർശിപ്പിക്കാമെങ്കിൽ പശ്‌ചിമ ബംഗാളിൽ എന്താണ് പ്രശ്‌നമെന്ന് സുപ്രീം കോടതി കഴിഞ്ഞ തവണ വാദത്തിനിടെ ചോദിച്ചിരുന്നു.
Most Read: സംസ്‌ഥാനത്ത് ഇന്നും ചൂട് കൂടും; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്