ബെംഗളൂരു: കർണാടകയിൽ സ്നേഹം വിജയിച്ചതായും, സംസ്ഥാനത്ത് നിന്ന് വിദ്വേഷം ഉൻമൂലനം ചെയ്യപ്പെട്ടുവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ, ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തില് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുക ആയിരുന്നു രാഹുൽ ഗാന്ധി.
സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം കഴിഞ്ഞാലുടൻ കോൺഗ്രസ് നൽകിയ അഞ്ചു വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്നും രാഹുൽ പറഞ്ഞു. ‘നിങ്ങൾക്ക് അഞ്ചു വാഗ്ദാനങ്ങൾ കോൺഗ്രസ് നൽകിയിട്ടുണ്ട്. കോൺഗ്രസ് വെറും വാക്ക് പറയാറില്ല. നമ്മൾ പറയുന്നത് ചെയ്തു കാണിക്കാറുണ്ട്. ഒന്ന് രണ്ടു മണിക്കൂറിനുള്ളിൽ, കർണാടക സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേരും. ആ യോഗത്തിൽ ഈ അഞ്ചു വാഗ്ദാനങ്ങളും നിയമമാകും. ശുദ്ധവും അഴിമതി രഹിതവുമായ ഒരു സർക്കാർ ഞങ്ങൾ നിങ്ങൾക്ക് നൽകും’- രാഹുൽ ഗാന്ധി പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ കോൺഗ്രസിന്റെ കർണാടകയിലെ വിജയരഹസ്യവും രാഹുൽ വെളിപ്പെടുത്തി. പാവങ്ങളുടെയും ദുർബലരുടെയും പിന്നാക്കക്കാരുടെയും ദളിതരുടെയും ഒപ്പം നിന്നതിനാലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതെന്നും, ഇതിൽ കർണാടകയിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും രാഹുൽ പറഞ്ഞു.
‘കർണാടകയിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചതിന്റെ കാരണങ്ങളെപ്പറ്റി ധാരാളം അവലോകനങ്ങൾ മാദ്ധ്യമങ്ങളിൽ കണ്ടു. അനേകം സിദ്ധാന്തങ്ങൾ പലരും പങ്കുവെച്ചു. ജയത്തിന് പിന്നിൽ ഒറ്റ കാരണമേയുള്ളൂ. പാവങ്ങൾക്കും ദുർബലർക്കും പിന്നാക്കക്കാർക്കും ദളിതർക്കും വേണ്ടിയാണ് കോൺഗ്രസ് പോരാടിയത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ബിജെപിക്കൊപ്പം സമ്പന്നരും പോലീസും പണവുമാണ് ഉണ്ടായിരുന്നത്. അഴിമതിയും വെറുപ്പും ഉൾപ്പടെയുള്ള എല്ലാറ്റിനെയും കർണാടകക്കാർ തോൽപ്പിച്ചു’- രാഹുൽ ചൂണ്ടിക്കാട്ടി.
കർണാടക ജനതയെ അഭിനന്ദിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷമായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തെപ്പറ്റി ഞാൻ ബോധവാനാണ്. കർണാടകയിൽ സ്നേഹം വിടരുമെന്ന ഭാരത് ജോഡോ യാത്രയിൽ ഞങ്ങൾ പറഞ്ഞിരുന്നു. അത് സംഭവിച്ചിരിക്കുന്നു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ എല്ലാം അതേപടി പാലിക്കും. മധ്യവർഗത്തിന്റെ ക്ഷേമം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Most Read: 500 അമേരിക്കക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി റഷ്യ; ഒബാമ ഉൾപ്പടെ പട്ടികയിൽ