മോസ്‌കോ: ബറാക് ഒബാമ ഉൾപ്പടെ 500 അമേരിക്കക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി റഷ്യ. അമേരിക്ക ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങൾക്ക് മറുപടിയായാണ് റഷ്യയുടെ നീക്കം. ബൈഡൻ ഭരണകൂടം പതിവായി ഏർപ്പെടുത്തിയ റഷ്യൻ വിരുദ്ധ ഉപരോധങ്ങൾക്ക് മറുപടിയായാണ് 500 അമേരിക്കക്കാർക്ക് റഷ്യൻ ഫെഡറേഷനിലേക്കുള്ള പ്രവേശനം നിഷേധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യയുടെ സമ്പദ്‌വ്യവസ്‌ഥയെ ഞെരുക്കാനുള്ള ശ്രമങ്ങൾ ശക്‌തമാക്കുന്നതിന്റെ ഭാഗമായി അമേരിക്ക കഴിഞ്ഞ ദിവസം നൂറുകണക്കിന് റഷ്യൻ കമ്പനികളെയും വ്യക്‌തികളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് റഷ്യയുടെ നടപടി. യുക്രൈനിന് ആയുധങ്ങൾ നൽകുന്ന കമ്പനികളെയും റഷ്യൻ വിരുദ്ധ മനോഭാവം വെച്ചുപുലർത്തുകയും പ്രചാരണം നടത്തുകയും ചെയ്യുന്ന വ്യക്‌തികളെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കൻ മുൻ പ്രസിഡണ്ട് ബറാക് ഒബാമ, ടിവി അവതാരകരായ സ്‌റ്റീഫൻ കോൾബർട്ട്, ജിമ്മി കിമ്മൽ, സേത് മേയേർസ് എന്നിവരുടെ പേരും, സിഎൻഎൻ അവതാരക എറിൻ ബർനറ്റ്, എംഎസ്‌എൻബിസി അവതാരകരായ റേച്ചൽ മാഡ്‌ഡോ, ജോ സ്‌കാർബറോ എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു. സെനറ്റർമാർ, യുഎസിലെ വിവിധ പഠന, ഉപദേശക വിദഗ്‌ധ സമിതി അംഗങ്ങളെയും റഷ്യ വിലക്കിയിട്ടുണ്ട്.
Most Read: കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ അധികാരത്തിൽ; ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി