പട്‌ന: സനാതന ധർമത്തെ പകർച്ചവ്യാധികളെ പോലെ ഉൻമൂലനം ചെയ്യണമെന്ന തമിഴ്‌നാട് കായികമന്ത്രി ഉദയനിധി സ്‌റ്റാലിന്റെ വിവാദ പരാമർശത്തിനെതിരെ ബീഹാറിലെ മുസഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹരജി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ മകനായ ഉദയനിധി സനാതന ധർമത്തിനെതിരെ നടത്തിയ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കേസ്.
അഭിഭാഷകനായ സുധീർ കുമാർ ഓജയാണ് കോടതിയെ സമീപിച്ചത്. രാഷ്‌ട്രീയ ലാഭം ലക്ഷ്യം വച്ചുള്ള പരാമർശം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതും സമൂഹത്തിൽ ഭിന്നത സൃഷ്‌ടിക്കുന്നതുമാണെന്ന് ഹരജിയിൽ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കും മകനുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
മലേറിയയും ഡെങ്കിയെയും പോലെ തുടച്ചു നീക്കേണ്ടതാണ് സനാതന ധർമം എന്ന ഉദയനിധി സ്‌റ്റാലിന്റെ പ്രസംഗമാണ് വിവാദത്തിലായത്. ഉദയനിധിയുടേത് വംശഹത്യക്കുള്ള ആഹ്വാനം എന്ന ആരോപണവുമായിട്ടാണ് ബിജെപി നേതാക്കൾ രംഗത്തെത്തിയത്. ഉദയനിധി സ്‌റ്റാലിന്റെ സനാതന പരാമർശം രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ‘ഇന്ത്യ’യിലും ഭിന്നത സൃഷ്‌ടിച്ചിരിക്കുകയാണ്. മമതയടക്കമുള്ള നേതാക്കൾ ഉദയനിധിയെ തള്ളിയപ്പോൾ, വിഷയം വിവാദമാക്കുന്നത് ബിജെപിയാണെന്നാണ് സമാജ്‍വാദി പാർട്ടി ഉയർത്തുന്ന ആരോപണം.
വിഷയം ദേശീയ തലത്തിൽ ചർച്ചയായതോടെയാണ് ഉദയനിധി സ്‌റ്റാലിനെ തള്ളി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയടക്കം രംഗത്തെത്തിയത്. ഓരോ മതത്തിനും അവരുടേതായ വൈകാരികതലം ഉണ്ടാകുമെന്നും ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന വിഷയങ്ങളിൽ ഇടപെടരുതെന്നുമായിരുന്നു മമതയുടെ പ്രതികരണം. ഉദയനിധിയുടെ പരാമർശത്തെ പരസ്യമായി തള്ളിപ്പറഞ്ഞു ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായ ശിവസേന ഉദ്ദവ് വിഭാഗവും രംഗത്തെത്തി. സനാതന ധർമത്തെ അപമാനിക്കുംവിധമുള്ള പരാമർശങ്ങൾ അജ്‌ഞത മൂലമെന്നാണ് ശിവസേന ഉദ്ദവ് വിഭാഗം അഭിപ്രായപ്പെട്ടത്.
Most Read| മിത്ത് വിവാദം; എൻഎസ്‌എസിന് എതിരായ കേസ് പിൻവലിക്കാമെന്ന് നിയമോപദേശം