മുംബൈ: ‘എന്റെ ഓരോ ദിവസത്തിലെയും സമയത്തിന്റെ മൂന്നിലൊരു ഭാഗം ഇസ്ലാമിക പ്രബോധന സേവനങ്ങൾക്കും എസ്എസ്എഫിന്റെ പ്രവർത്തനങ്ങൾക്കും വേണ്ടി വിനിയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു‘ മുംബൈയിൽ നടക്കുന്ന എസ്എസ്എഫ് ദേശീയ (SSF Golden Fifty National Conference) സമ്മേളനത്തിൽ ദേശീയ പ്രസിഡണ്ട് ഡോ. ഫാറൂഖ് നഈമിയുടെ പ്രസംഗം കേട്ട് ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്നെത്തിയ റഫീഖ് ഭായ് പറഞ്ഞ വാക്കുകളാണിത്.
ഈ സമ്മേളനത്തിന് സാക്ഷിയായവർ ഇവിടെ സംബന്ധിക്കാൻ കഴിയാതെ പോയവരിലേക്ക് ഇതിന്റെ സന്ദേശങ്ങൾ എത്തിക്കണമെന്ന ഫാറൂഖ് നഈമിയുടെ ആഹ്വാനം നിറകണ്ണുകളോടെ ഏറ്റെടുത്ത അനേകം മലയാളിയേതര ശ്രോതാക്കളിൽ റഫീഖ് ഭായിയും പങ്കുചേർന്നു.
‘സയ്യിദ് മുഹമ്മദലി ഹാഷിമെന്ന മഹാവ്യക്തിത്വത്തിന്റെ ഇടപെടലുകളിലൂടെയാണ് ഞാൻ എസ്എസ്എഫ് എന്ന പ്രസ്ഥാനത്തെ നോക്കികാണാൻ തുടങ്ങിയത്. ജീവിതവിശുദ്ധിയും ഉയർന്ന പാണ്ഡിത്യവും വിനയപൂർവമായ ശൈലിയുമൊക്കെയുള്ള സയ്യിദിന്റെ ഇടപെടലുകളിലൂടെ മുസ്ലിം ജീവിതവും എസ്എസ്എഫിന്റെ സ്വാധീനശക്തിയും നാട്ടിൽ വളരെ വേഗത്തിൽ പുരോഗതിയാർജ്ജിച്ചു കൊണ്ടിരിക്കുകയാണ്.‘ – റഫീഖ് ഭായ് പറഞ്ഞു.
‘ഞങ്ങളുടെ ഗ്രാമത്തിൽ തന്നെ എസ്എസ്എഫിനെ പരിചിതമല്ലാത്ത ഇരുപതോളം പേർ സംഘടനയുടെ വ്യവസ്ഥാപിതമായ ഇടപെടലുകൾ മനസിലാക്കി ഈയടുത്തു തന്നെ കൂടെചേർന്നിട്ടുണ്ട്. ഇതുപോലൊരു സമ്മേളനമൊന്നും എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ചെറിയ സംഗമങ്ങളൊക്കെ ഗ്രാമങ്ങളിൽ നടക്കാറുണ്ടെങ്കിലും ആസൂത്രിതമായ ഇങ്ങനെയുള്ള വലിയ സമ്മേളനം ഞങ്ങൾക്ക് അപൂർവ കാഴ്ചയാണ്.‘ -റഫീഖ് ഭായ് തുടർന്നു.
‘ഒരേ സമയം മതകീയ ബോധനവും ഭൗതിക ദർശനവും സമന്വയിപ്പിച്ച്, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള സാമുദായിക പ്രാതിനിധ്യം ഉറപ്പുവരുത്തിയുള്ള ഇത്തരമൊരു ഉദ്യമം വലിയ സന്തോഷം പകരുന്നുണ്ട്. ഈ പരിപാടിയിൽ നിന്നു പ്രചോദനമുൾക്കൊണ്ട് ഇനിയുള്ള ദിവസങ്ങളിൽ മാസത്തിൽ പത്തു ദിവസം എസ്എസ്എഫിന്റെ പ്രവർത്തനങ്ങൾക്കു വേണ്ടി വിനിയോഗിക്കാൻ ഞാനാഗ്രഹിക്കുന്നു.‘– റഫീഖ് ഭായ് വ്യക്തമാക്കി.
‘സയ്യിദ് മുഹമ്മദലി ഹാഷിം അവർകൾ പോലുള്ള കരുത്തുറ്റ പണ്ഡിത നേതൃത്വമാണ് ഇത്തരം ഗ്രാമങ്ങളിൽ സമുദായത്തിനും പ്രസ്ഥാനത്തിനുമുള്ള വളർച്ചക്ക് വേഗം കൂട്ടുന്നത്.‘ -റഫീഖ് ഭായ് വിശദീകരിച്ചു. മുംബൈ ഏകതാ ഉദ്യാനിൽ നടക്കുന്ന എസ്എസ്എഫ് ഗോൾഡൻ ഫിഫ്റ്റി നാഷണൽ കോൺഫറൻസ് ഇന്ന് സമാപിക്കും.
MOST READ | ചൈനയിലെ ഹൗടൗവൻ ‘പ്രേതനഗരം’!