ന്യൂഡെൽഹി: സംസ്‌ഥാന നിയമസഭ പാസാക്കിയ എട്ടു ബില്ലുകളിൽ തീരുമാനം എടുക്കാൻ വൈകിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ബില്ലുകൾ പിടിച്ചുവെക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് വ്യക്‌തമാക്കിയ കോടതി, രണ്ടു വർഷമായി ഗവർണർ ബില്ലുകളിൽ തീരുമാനം എടുക്കാതെ എന്തെടുക്കുവായിരുന്നുവെന്നും ചോദിച്ചു.
ഭരണഘടനാപരമായി ഗവർണർക്ക് സുതാര്യത വേണ്ടേയെന്ന ചോദ്യവും സുപ്രീം കോടതി ഉന്നയിച്ചു. നിയമസഭ പാസാക്കിയ എട്ടു ബില്ലുകളിൽ തീരുമാനം എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്കെതിരെ സംസ്‌ഥാന സർക്കാർ നൽകിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായത്. സർക്കാരുകളുടെ അവകാശം ഗവർണർക്ക് അട്ടിമറിക്കാനാകില്ല. ഏഴ് ബില്ലുകൾ രാഷ്‌ട്രപതിയുടെ പരിഗണനക്കായി അയക്കാനുള്ള ഗവർണറുടെ നടപടിയിൽ തൽക്കാലം ഇടപെടുന്നില്ലെന്നും കോടതി വ്യക്‌തമാക്കി.
മുഖ്യമന്ത്രിയും ബിൽ അവതരിപ്പിച്ച മന്ത്രിയും ഗവർണറുമായി കൂടിക്കാഴ്‌ച നടത്തി ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നും കോടതി നിർദ്ദേശിച്ചു. ഏഴ് ബില്ലുകൾ രാഷ്‌ട്രപതിയുടെ പരിഗണനക്കായി അയക്കാൻ ഗവർണർ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ചരിത്രത്തിലാദ്യമായാണ് ഏഴ് ബില്ലുകൾ ഒന്നിച്ചു രാഷ്‌ട്രപതിക്ക് അയക്കുന്നത്. ഇന്നലെ ഡെൽഹിയിലേക്ക് പോകാനിരുന്ന ഗവർണർ യാത്ര മാറ്റിവെച്ചാണ് ബില്ലുകളിൽ തീരുമാനമെടുത്തത്.
ലോകായുക്‌തയുടെ അധികാരം വെട്ടികുറക്കുന്ന നിയമഭേദഗതി ബിൽ, സഹകരണ ഭേദഗതി ബിൽ, സർവകലാശാല സേർച്ച് കമ്മിറ്റി പരിഷ്‌ക്കരണ ബിൽ, പാൽ സഹകരണ സംഘങ്ങളിലെ അഡ്‌മിനിസ്ട്രേറ്റർമാർക്ക് വോട്ടവകാശം നൽകുന്ന ബിൽ, ഹൈക്കോടതി നൽകുന്ന പാനലിൽ നിന്ന് യൂണിവേഴ്‌സിറ്റി അപ്‌ലറ്റ് ട്രൈബ്യൂണലായി സിറ്റിങ് ജില്ലാ ജഡ്‌ജിയെ ഗവർണർ നിയമിക്കുന്നത് പകരം വിരമിച്ച ജഡ്‌ജിയെ സർക്കാർ നിയമിക്കുന്നതിനുള്ള രണ്ടു സർവകലാശാല നിയമഭേദഗതി ബില്ലുകൾ എന്നിവയാണ് രാഷ്‌ട്രപതിക്ക് അയക്കുന്നത്.
അതേസമയം, പൊതുജനാരോഗ്യ ബില്ലിൽ ഗവർണർ ഒപ്പുവെച്ചു. ബില്ലുകൾ രാഷ്‌ട്രപതിയുടെ പരിഗണനക്ക് അയച്ചതോടെ ബില്ലുകളിൽ തീരുമാനം നീളും. രാഷ്‌ട്രപതിക്ക് അയക്കാൻ ഗവർണർ തീരുമാനിച്ച ബില്ലുകൾ ഏറെ നാളുകൾക്ക് മുൻപ് നിയമസഭ പാസാക്കിയവയാണ്. സർക്കാരുമായുള്ള തർക്കത്തെ തുടർന്ന് ഗവർണർ തീരുമാനം എടുക്കാതെ നീട്ടുകയായിരുന്നു. അനുമതി നൽകാതെ എത്രകാലം ബിൽ പിടിച്ചു വെക്കാം എന്നതിനെ സംബന്ധിച്ച് സുപ്രീം കോടതി വ്യക്‌തത വരുത്തിയതോടെയാണ് ഗവർണർ തീരുമാനം എടുത്തത്.
Related News| പൊതുജനാരോഗ്യ ബില്ലിൽ ഗവർണർ ഒപ്പുവെച്ചു; ഏഴെണ്ണം രാഷ്‌ട്രപതിക്ക് വിട്ടു