ന്യൂഡെൽഹി: കേന്ദ്രത്തിന്റെ അടിച്ചമർത്തലിന് എതിരായ സമരമാണ് ജന്തർമന്ദറിൽ അരങ്ങേറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ഒരു പുതിയ സമരത്തിന് തുടക്കമാവുകയാണ്. ഇത് ചരിത്രദിനമാണ്. സംസ്‌ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡെൽഹിയിലെ ജന്തർമന്ദറിൽ നടക്കുന്ന സമരം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര സർക്കാർ ഭരണഘടന ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും വായ്‌പാ പരിധി വെട്ടിക്കുറക്കുകയാണെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. സംസ്‌ഥാനങ്ങളുടെ അവകാശങ്ങൾ കേന്ദ്രം വികലമാക്കുകയാണ്. സംസ്‌ഥാനങ്ങളുടെ നികുതി മുഴുവൻ സ്വീകരിച്ചു ബാധ്യത സംസ്‌ഥാനങ്ങളുടെ ചുമലിൽ കെട്ടിവെക്കുകയാണ്. പാവങ്ങളുടെ വീട് ഔദാര്യമെന്ന് ബ്രാൻഡ് ചെയ്യുന്നത് അനുവദിക്കാനാവില്ല. ഇത് സംസ്‌ഥാനം അനുവദിച്ചു തരില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
കേരളത്തിന്റെ ജിഎസ്‌ടി വിഹിതം വൈകുന്നു. ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്‌ത് വായ്‌പ എടുക്കുന്നത് പരിമിതപ്പെടുത്തുന്നു. ആകെ 7490 കോടി രൂപ ലഭിക്കാനുണ്ട്. ജനാധിപത്യ രീതിയിലൂടെ അധികാരത്തിലെത്തിയ സർക്കാരുകളെ അവരുടെ നയങ്ങൾ നടപ്പിലാക്കാൻ അനുവദിക്കണം. യുക്‌തിരഹിതമായി പൊടുന്നനെ വരുത്തുന്ന കുറവുകൾ വലിയ പ്രതിസന്ധിയായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടക്കാല ബജറ്റിലും കേരളത്തോട് വിവേചനം കാണിച്ചു. എയിംസ്, കെ റെയിൽ, ശബരിമല പാത എന്നിവ കേട്ടതായി നടിച്ചില്ല. റബർ വിലയിൽ സ്‌ഥിരത കൊണ്ടുവരാൻ ഒന്നും ചെയ്‌തില്ല. പ്രത്യയ ശാസ്‌ത്ര വ്യത്യാസം കൊണ്ട് കേരളത്തെ കേന്ദ്രം ശിക്ഷിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഫെഡറലിസം സംരക്ഷിക്കണമെന്ന മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധ സമരം കേരള ഹൗസിൽ നിന്ന് ജന്തർമന്ദറിലെ വേദിയിലെത്തിയത്. പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, സംസ്‌ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരെല്ലാം അണിനിരക്കുന്നുണ്ട്. ഡിഎംകെ മന്ത്രി പഴനിവേൽ ത്യാഗരാജും ജമ്മു കശ്‌മീർ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്‌ദുല്ലയും സമരത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്.
Most Read| ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ്; രാജ്യത്തെ ആദ്യ സംസ്‌ഥാനം