ഇംഫാൽ: മണിപ്പൂരിൽ ആൾക്കൂട്ടത്തിന് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ചുരാചന്ദ്പുരിൽ ഇന്നലെ അർധരാത്രിയോടെയാണ് വെടിവെപ്പ് നടന്നത്. സംഘർഷം രൂക്ഷമായ ചുരാചന്ദ്പുരിലെ ജില്ലാ പോലീസ് സൂപ്രണ്ടിന്റെയും കളക്ടറുടെയും ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിലേക്ക് ആളുകൾ ഇരച്ചു കയറിയതാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് വിവരം.
കുക്കി ഗോത്ര വിഭാഗത്തിൽപ്പെട്ട പോലീസ് കോൺസ്റ്റബളിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ആൾക്കൂട്ടം പോലീസ് സൂപ്രണ്ടിന്റെ വസതിക്ക് മുന്നിൽ തടിച്ചു കൂടിയത്. ഗേറ്റിന് മുന്നിൽ തടഞ്ഞതിനാൽ ഇവർ വസതിക്ക് നേരെ കല്ലെറിയുക ആയിരുന്നെവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. 400ഓളം പേർ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്.
മിനി സെക്രട്ടറിയേറ്റ് എന്നുവിളിക്കുന്ന പ്രദേശത്ത് എത്തിയ ഒരുകൂട്ടം ആളുകൾ കളക്ടറുടെ വസതിക്കും അവിടെ പാർക്ക് ചെയ്തിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്കും തീയിട്ടതായാണ് വിവരം. ആക്രമണത്തെ തുടർന്ന് പ്രദേശത്തെ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ അഞ്ചുദിവസത്തേക്ക് റദ്ദാക്കി. സംഭവത്തെ കുറിച്ച് പോലീസും സർക്കാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്