തിരുവനന്തപുരം: വ്യക്‌തിപരമായി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി നർത്തകി സത്യഭാമക്കെതിരെ പോലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്‌ണൻ. ചാലക്കുടി ഡിവൈഎസ്‌പിക്കാണ് പരാതി നൽകിയത്. എന്നാൽ, അഭിമുഖം നടന്നത് വഞ്ചിയൂരായതിനാൽ പരാതി തിരുവനന്തപുരത്തേക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.
സത്യഭാമ നടത്തിയ പരാമർശത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് രാമകൃഷ്‌ണൻ നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമയുടെ വിവാദ പരാമർശം ഉണ്ടായത്. പുരുഷൻമാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നും ആയിരുന്നു സത്യഭാമയുടെ വാക്കുകൾ.
ഇതോടെ, ആർഎൽവി രാമകൃഷ്‌ണന് പിന്തുണയുമായി നിരവധിപ്പേർ രംഗത്തെത്തി. സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുകയും, കലാമണ്ഡലം തന്നെ സത്യഭാമയുടെ വാക്കുകളെ തള്ളിപ്പറയുകയും ചെയ്‌തു.
”മോഹിനികളായിരിക്കണം മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ടു കഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാംകൊണ്ടും കാല് അകത്തിവെച്ചു കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാലകത്തി വെച്ച് മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാൽ ഇതുപോലൊരു അരോചകത്വം വേറെയില്ല. എന്റെ അഭിപ്രായത്തിൽ ആൺപിള്ളേർക്ക് മോഹിനിയാട്ടം ചേരുകയാണെങ്കിൽ തന്നെ അവർക്ക് അതുപോലെ സൗന്ദര്യം വേണം. ആൺപിള്ളേരിൽ നല്ല സൗന്ദര്യം ഉള്ളവരില്ലേ? ഇവനെ കണ്ടാൽ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല”- എന്നായിരുന്നു സത്യഭാമയുടെ വിവാദ പ്രസ്‌താവന.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്