ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല വിളഞ്ഞതിലൂടെ ആലുവ തായിക്കട്ടുകര പീടിയക്കവളപ്പിൽ ആഷൽ എന്ന യുവാവ് നേടിയത് ലോക റെക്കോർഡ്. കൊൽക്കത്ത ആസ്ഥാനമായ യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ (യുആർഎഫ്) റെക്കോർഡ് ബുക്കിലാണ് ആഷൽ ഇടംപിടിച്ചത്. കംബോഡിയൻ കാട്ടുമുന്തിരി കൃഷിയിലാണ് ആഷലിനെ തേടി ഈ അപൂർവ നേട്ടമെത്തിയത്.
ആഷലിന്റെ വീട്ടുമുറ്റത്ത് നട്ടുവളർത്തിയ മുന്തിരിച്ചെടിയിൽ ഉണ്ടായ കുലകൾക്ക് നാലുകിലോ തൂക്കം വരും. മാത്രമല്ല, ഒരു കുലയിൽ തന്നെ 600-800 മുന്തിരി പഴങ്ങളുമുണ്ട്. ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ആഷൽ വിദേശ പഴങ്ങളോടുള്ള താൽപര്യത്തിൽ ഒരു നഴ്സറിയിൽ നിന്ന് വാങ്ങി നട്ട തൈയിലാണ് നിറയെ മുന്തിരി കുലകൾ നിറഞ്ഞു കൗതുക കാഴ്ചയായത്.
വീട്ടുമുറ്റത്ത് കുഴിയെടുത്ത് ചുവന്ന മണ്ണും എല്ലുപൊടിയും ചാണകപ്പൊടിയും ജൈവവളവും ചേർത്താണ് തൈ നട്ടത്. ആറ് മാസമായപ്പോൾ പൂവിട്ടു. നന്നേ ചെറിയ പൂക്കുലയുണ്ടായി പൂവിരിഞ്ഞു കായ്കൾ ഉണ്ടാകുന്നതിന് അനുസരിച്ചു കുല വളർന്നു വരികയും പുതിയ പൂക്കളുണ്ടാവുകയും ചെയ്യുന്നു എന്നതാണ് ഈ ഇനത്തിന്റെ പ്രത്യേകത. കായ്കളുടെ എണ്ണം കൂടുന്നതിന് അനുസരിച്ചു കുലയുടെ തണ്ടിന്റെ വലിപ്പവും കൂടും.
കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് കംബോഡിയൻ മുന്തിരിയെന്നാണ് ആഷൽ പറയുന്നത്. എത്ര ശക്തമായ മഴ പെയ്താലും പൂവ് കൊഴിയില്ല. ജ്യൂസിന് അനുയോജ്യമാണ് ഇത്. കുലയിൽ സ്ഥലം ഉള്ളിടത്ത് വീണ്ടും പൂവ് ഉണ്ടായി കായ്ക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണെന്നും ആഷൽ പറയുന്നു.
ആഷലിന്റെ വീട്ടിൽ നിലവിൽ വിദേശത്ത് നിന്ന് കൊണ്ടുവന്ന പലതതം ഫലവൃക്ഷങ്ങളുണ്ട്. കംബോഡിയൻ കാട്ടുമുന്തിരിക്ക് പുറമെ ടെറംഗാനു ചെറി, സൺഡ്രോപ്പ്, യൂജീനിയ ഫ്ളോറിഡ, ഡ്രാഗൺ ഫ്രൂട്ട്, അബിയു, പർപ്പിൾ ഫോറസ്റ്റ് പേരക്ക, ബറാബ, മെഡൂസ പൈനാപ്പിൾ, ജബോട്ടിക്കാവ, റെഡ് സുറിനാം ചെറി, ബെർ ആപ്പിൾ റെഡ്, ഹിക്കാമാ എന്നിവയും ആഷൽ വളർത്തുന്നുണ്ട്.
യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ (യുആർഎഫ്) ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, ഫോട്ടോഗ്രാഫർ അനീഷ് സെബാസ്റ്റ്യൻ എന്നിവർ നേരിട്ടെത്തി പരിശോധിച്ച ശേഷമാണ് ആഷലിനെ റെക്കോർഡിന് പരിഗണിച്ചത്. എറണാകുളം എംപി ഹൈബി ഈഡൻ സർട്ടിഫിക്കറ്റ് കൈമാറി.
Most Read| ഗ്യാൻവാപി മസ്ജിദ്; ഹിന്ദുക്കൾക്ക് പൂജ തുടരാമെന്ന് സുപ്രീം കോടതി