ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ ആറുമാസമായി ജയിലിൽ കഴിയുന്ന ആംആദ്മി പാർട്ടി എംപി സഞ്ജയ് സിങ്ങിന് ജാമ്യം. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന സഞ്ജയ് സിങ്ങിന് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത, പിബി വരാലെ എന്നിവർ ഉൾപ്പെടുന്ന ബെഞ്ചാണ് സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ചത്. സഞ്ജയ് സിങ്ങിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒന്നും കണ്ടെത്തിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പണം കണ്ടെത്താനും ഇഡിക്ക് സാധിച്ചിട്ടില്ല. മാപ്പുസാക്ഷിയായ ദിനേശ് അറോറയുടെ മൊഴിയിലും സഞ്ജയ് സിങ്ങിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ജാമ്യ കാലയളവിൽ സഞ്ജയ് സിങ്ങിന് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ഈ ഉത്തരവ് കീഴ്വഴക്കമായി പരിഗണിക്കരുതെന്ന് നിർദ്ദേശിച്ച കോടതി, സഞ്ജയ് സിങ് കേസിനെക്കുറിച്ചു പ്രസ്താവനകൾ നടത്തുന്നതും വിലക്കി. കഴിഞ്ഞ വർഷം ഒക്ടോബർ നാലിനാണ് ഇഡി സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തത്. ഡെൽഹി നോർത്ത് അവന്യൂവിലെ ഔദ്യോഗിക വസതിയിൽ പത്ത് മണിക്കൂർ നീണ്ട റെയ്ഡിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സഞ്ജയ് സിങ് എംപിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മദ്യനയത്തിന്റെ മറവിൽ എഎപിക്ക് പാർട്ടി ഫണ്ട് സ്വരൂപീകരിക്കാൻ ഇടനിലക്കാരനായ ദിനേശ് അറോറയെ സഞ്ജയ് സിങ് പ്രയോജനപ്പെടുത്തിയെന്നാണ് ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ ഉള്ളത്. രണ്ടുഘട്ടമായി ദിനേശ് അറോറ രണ്ടുകോടി രൂപ സഞ്ജയ് സിങ്ങിന് കൈമാറിയെന്നും ഇഡി ആരോപിച്ചെങ്കിലും സഞ്ജയ് സിങ് ഇത് നിഷേധിച്ചിരുന്നു.
Most Read| ഗ്യാൻവാപി മസ്ജിദ്; ഹിന്ദുക്കൾക്ക് പൂജ തുടരാമെന്ന് സുപ്രീം കോടതി