കോഴിക്കോട്: ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കരുതെന്ന് സിപിഐഎമ്മിനോട് കൈക്കൂപ്പി അഭ്യർഥിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം നടത്തിയ വർഗീയ ധ്രുവീകരണം ഷാഫി പറമ്പിലിനെ മാത്രം ലക്ഷ്യമാക്കിയല്ലെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കൂടിയാണെന്നും വിഡി സതീശൻ ആരോപിച്ചു.
സിപിഎം വർഗീയതക്കെതിരെ നാടൊന്നിക്കണം എന്ന ജനകീയ കൂട്ടായ്മ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മറ്റു 19 ലോക്സഭാ മണ്ഡലത്തിലും ഇല്ലാത്ത പ്രശ്നങ്ങളാണ് സിപിഎം കാട്ടിക്കൂട്ടിയത്. പാനൂർ ബോംബ് അവരുടെ കൈയിൽ നിന്ന് പൊട്ടി. അശ്ളീല വീഡിയോ കൈയിൽ നിന്ന് ചീറ്റിപ്പോയി. അത് കഴിഞ്ഞപ്പോഴാണ് വർഗീയ ധ്രുവീകരണത്തിനുള്ള കള്ള പ്രചാരണങ്ങളുമായി സിപിഎം രംഗത്തുവന്നത്- വിഡി സതീശൻ പറഞ്ഞു.
ഇടതില്ലെങ്കിൽ ഇന്ത്യയില്ലെന്ന് പറഞ്ഞ സിപിഐഎമ്മിന്റെ ഏക മുഖ്യമന്ത്രി കേരളത്തിന്റെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വിദേശത്ത് പോയി. ബിജെപിയും എൽഡിഎഫും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ലാവലിൻ കേസും മാസപ്പടി കേസും ഒഴിവാക്കാൻ വേണ്ടി മുഖ്യമന്ത്രി നേരിട്ടാണ് ഇപി ജയരാജനെ പ്രകാശ് ജാവ്ദേക്കറുടെ അടുത്ത് അയച്ചത്. അതുകൊണ്ടാണ് മുഖ്യമന്ത്രി ജയരാജനെ തള്ളിപ്പറയാഞ്ഞത്- വിഡി സതീശൻ വിമർശിച്ചു.
അശ്ളീല വീഡിയോ ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും അദ്ദേഹം മൂന്നാഴ്ച അത് മറച്ചുവെച്ചു. അശ്ളീല വീഡിയോ ചീറ്റിയപ്പോഴാണ് വർഗീയ പ്രചാരണം നടത്തിയത്. കാഫിറെന്ന് വിളിച്ചതിന് തെളിവില്ല. എന്നിട്ടും സ്ഥാനാർഥി തന്നെ അങ്ങനെ വിളിച്ചുവെന്ന് പറയുന്നു. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും അവസാന നിമിഷം വർഗീയ വിഭജനം ഉണ്ടാക്കാൻ ശ്രമം നടന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.
കേരളത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇങ്ങനെ ഇളകി മറിഞ്ഞ തിരഞ്ഞെടുപ്പ് നടന്നത് വടകര മാത്രമാണെന്നും വിഡി സതീശൻ പറഞ്ഞു. ഒരു സ്ഥാനാർഥിക്കും കിട്ടാത്ത ജനകീയ അംഗീകാരം ഷാഫിക്ക് കിട്ടി. തനിക്ക് പോലും അസൂയയായിപ്പോയെന്നും പിന്നെ സിപിഐഎമ്മിന് ഇല്ലാതിരിക്കുമോയെന്നും സതീശൻ ചോദിച്ചു. ഒരു വർഗീയ കക്ഷിയുടെയും വോട്ട് യുഡിഎഫിന് വേണ്ടെന്നും ജനാധിപത്യ വിശ്വാസികളുടെ വോട്ട് മാത്രം മതിയെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Most Read| മോദിജി പ്രധാനമന്ത്രി സ്ഥാനത്ത് വീണ്ടും വരും, കാലാവധി പൂർത്തിയാക്കും; അമിത് ഷാ