തിരൂർ: കൈക്കൂലി കേസിൽ എസ്‌എച്ച്‌ഒയ്‌ക്കും എസ്‌ഐക്കും സസ്‌പെൻഷൻ. ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് വളാഞ്ചേരി എസ്‌ഐക്കും എസ്‌എച്ച്‌ഒ സുനിൽ ദാസ് (53), എസ്‌ഐ പിബി ബിന്ദുലാൽ (48) എന്നിവരെ സസ്‌പെൻഡ് ചെയ്‌തത്. മലപ്പുറം എസ്‌പിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
എസ്‌ഐ ബിന്ദുലാലിന്റെ അറസ്‌റ്റും രേഖപ്പെടുത്തി. എസ്‌എച്ച്‌ഒ സുനിൽ ദാസ് ഒളിവിലാണ്. സ്‌ഫോടകവസ്‌തു പിടിച്ചെടുത്ത കേസിലെ പ്രതിയെയും കൂട്ടാളികളെയും അറസ്‌റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് ഇവർക്കെതിരായ കേസ്. കഴിഞ്ഞ മാർച്ചിലാണ് എസ്‌ഐ ബിന്ദുലാലും ഇൻസ്‌പെക്‌ടർ സുനിൽ ദാസും ചേർന്ന് സ്‌ഫോടക വസ്‌തുക്കൾ പിടിച്ചെടുത്തത്.
കേസിൽ പ്രതിയായ തിരൂർ മുത്തൂർ സ്വദേശി നിസാറിനെയും കൂട്ടാളികളെയും റിമാൻഡിലാക്കുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തി. ഇവരുടെ കൂടെയുള്ള ചില ഭൂവുടമകൾക്കെതിരെ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് കൈക്കൂലി ആവശ്യപ്പെട്ടു. ഇതുപ്രകാരം ബിന്ദുലാൽ പത്ത് ലക്ഷം രൂപയും സുനിൽ ദാസ് എട്ടുലക്ഷം രൂപയും കൈക്കൂലിയായി വാങ്ങി. ഇടനിലക്കാരനായി നിന്ന അസൈനാർ നാലുലക്ഷം രൂപയും കൈപ്പറ്റി.
നിസാർ ഈ വിവരം ഉന്നത ഉദ്യോഗസ്‌ഥരെ അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം, മലപ്പുറം ഡിവൈഎസ്‌പി ടി മനോജാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കേസ് തിരൂർ ഡിവൈഎസ്‌പിക്ക് കൈമാറി. തിരൂർ ഡിവൈഎസ്‌പി ഇന്നലെ രാവിലെ വളാഞ്ചേരി സ്‌റ്റേഷനിലെത്തി പ്രതികൾക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്യുകയും എസ്ഐയെയും ഇടനിലക്കാരനെയും കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരെ റിമാൻഡ് ചെയ്‌തു.
Most Read| ലൈംഗിക പീഡനക്കേസ്; എംപി പ്രജ്വൽ രേവണ്ണ അറസ്‌റ്റിൽ