ജറുസലേം: ഇസ്രയേൽ- ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ പുതിയ ഫോർമുലയുമായി ഇസ്രയേൽ. ആറാഴ്‌ച നീളുന്ന മൂന്നുഘട്ടങ്ങളായി നടപ്പാക്കേണ്ട ഫോർമുലയാണ് ഇസ്രയേൽ മുന്നോട്ട് വെച്ചിരിക്കുന്നത്. സമ്പൂർണ വെടിനിർത്തൽ, ഇസ്രയേൽ സൈനിക പിൻമാറ്റം, ബന്ദികളുടെ മോചനം, തുടങ്ങിയ കാര്യങ്ങൾ ആദ്യഘട്ടത്തിൽ നടപ്പാക്കും.
ഗാസയ്‌ക്ക് ദിവസേന 600 ട്രക്കുകളിൽ ഭക്ഷണവും മരുന്നും സഹായങ്ങളും എത്തിക്കും. ഗാസയിൽ താൽക്കാലിക പാർപ്പിട സൗകര്യം ഒരുക്കും. ഈ ആദ്യഘട്ടത്തിൽ ഖത്തറിന്റെയും അമേരിക്കയുടെയും മധ്യസ്‌ഥതയിൽ ചർച്ച നടക്കും. ആദ്യഘട്ടം വിജയിച്ചാൽ രണ്ടാംഘട്ടത്തിലേക്ക് കടക്കും. രണ്ടാംഘട്ടത്തിൽ ഗാസയിൽ നിന്ന് സൈനികരെ പൂർണമായും പിൻവലിക്കാമെന്നാണ് ഇസ്രയേൽ നിർദ്ദേശിക്കുന്നത്. ഒപ്പം ഹമാസ് ബന്ദികളെ മോചിപ്പിക്കും. മൂന്നാംഘട്ടത്തിൽ ഗാസയുടെ പുനർനിർമാണമാകും ഉണ്ടാവുക.
ഹമാസിനെ പ്രതിരോധത്തിലാക്കി യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. അമേരിക്കൻ നയതന്ത്ര ശ്രമങ്ങളുടെ ഫലമായാണ് പുതിയ നിർദ്ദേശങ്ങളുമായി ഇസ്രയേൽ രംഗത്തെത്തിയിരിക്കുന്നതെന്ന് വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പറഞ്ഞു. വെടിനിർത്തൽ ഉപാധികൾ അംഗീകരിക്കാൻ ഇരുവിഭാഗവും തയ്യാറാകണമെന്നും ബൈഡൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴ് മുതലാണ് ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചത്. സംഘർഷത്തിൽ തുടക്കം മുതൽ ഇസ്രയേലിനൊപ്പമാണ് അമേരിക്ക. ഇസ്രയേലിന് സൈനിക സഹായമടക്കം നൽകുന്നതും അമേരിക്കയാണ്. എന്നാൽ, ഗാസയിലെ കിഴക്കൻ പ്രവിശ്യയായ റഫയിലെ ഇസ്രയേൽ ആക്രമണത്തെ കുറിച്ച് ബൈഡൻ പ്രതികരിച്ചിട്ടില്ല.
റഫയിലെ അക്രമണത്തിനെതിരെ ലോകം മുഴുവൻ ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു. ഗാസയിലെ അഭയാർഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണം ഇസ്രയേലിനെ പിന്തുണക്കുന്ന രാജ്യമെന്ന നിലയിൽ അമേരിക്കയ്‌ക്ക് മേൽ വലിയ സമ്മർദ്ദമാണ് സൃഷ്‌ടിച്ചത്. 45 പേരുടെ മരണത്തിന് ഇടയാക്കുകയും 250 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത ആക്രമണമാണ് ഇസ്രയേൽ റഫയ്‌ക്ക് മേൽ മേയ് 26ന് നടത്തിയത്.
Most Read| അടുത്ത ഏഴ് ദിവസം വ്യാപക മഴ; അഞ്ചുജില്ലകളിൽ യെല്ലോ അലർട്