ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു. പരീക്ഷയിൽ ഗ്രേസ് മാർക്ക് കൊടുത്തതിൽ വിവാദമുണ്ടായ ആറ് സെന്ററുകളിലെ കാര്യം പരിശോധിക്കാനാണ് നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) സമിതിയെ നിയോഗിച്ചത്. സമിതി ഒരാഴ്‌ചക്കുള്ളിൽ റിപ്പോർട് നൽകും.
യുപിഎസ്‌സി മുൻ ചെയർമാൻ അധ്യക്ഷനായ നാലംഗ സമിതിയാണ് വിഷയം പരിശോധിക്കുന്നത്. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. എല്ലാ വിദ്യാർഥികൾക്കും വീണ്ടും പരീക്ഷ നടത്തില്ല. വളരെ സുതാര്യമായാണ് പരീക്ഷ നടന്നതെന്നും ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും എൻടിഎ അധികൃതർ വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി.
എല്ലാം സുതാര്യമായാണ് നടന്നത്. ആറ് സെന്ററുകളുടെ കാര്യത്തിൽ മാത്രമാണ് പ്രശ്‌നം ഉണ്ടായത്. ആറ് സെന്ററിലെ വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് വിഷയം പരിശോധിക്കാൻ സമിതിയെ നിയോഗിച്ചത്. നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഐഎംഎ ജൂനിയർ ഡോക്‌ടർമാരും രംഗത്തെത്തിയിരുന്നു.
വീണ്ടും പരീക്ഷ നടത്തണമെന്നും ന്യായവും സുതാര്യവുമായ മൂല്യനിർണയം ഉറപ്പാക്കണമെന്നുമാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഐഎംഎ ജൂനിയർ ഡോക്‌ടേഴ്‌സ് നെറ്റ്‌വർക്ക് നാഷണൽ ടെസ്‌റ്റിങ് എൻജിനിയർക്ക് കത്തയച്ചു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് ഉയരുന്നത്. ഫലം പ്രഖ്യാപിച്ചപ്പോൾ 67 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചർച്ചയാകുന്നത്.
ഇതിൽ ആറുപേർ ഒരേ സെന്ററിൽ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരിൽ 47 പേർക്ക് ഗ്രേസ് മാർക്ക് നൽകിയെന്നാണ് എൻടിഎ പറയുന്നത്. എൻസിഇആർടി പാഠപുസ്‌തകത്തിലെ ഉത്തരവിന്റെ പിഴവിനാണ് ഗ്രേസ് മാർക്ക് എന്നാണ് എൻടിഎ വിശദീകരിക്കുന്നത്.
ഒപ്പം രണ്ടാം റാങ്ക് ലഭിച്ച വിദ്യാർഥികൾക്ക് സമയം കിട്ടിയില്ല എന്ന പരാതിയുടെ അടിസ്‌ഥാനത്തിലുമാണ് ഗ്രേസ് നൽകിയത്. മുൻകോടതി വിധികളുടെ അടിസ്‌ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയതെന്നുമാണ് എൻടിഎ വ്യക്‌തമാക്കുന്നത്. കേരളത്തിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നും അടക്കം വിദ്യാർഥികൾ പരീക്ഷയിൽ അട്ടിമറി ആരോപിച്ചു സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായ പ്രചാരണമാണ് നടത്തുന്നത്. ആക്ഷേപം വിദ്യാഭ്യാസ മന്ത്രാലയവും പരിശോധിക്കുന്നുണ്ട്.
Most Read| സോണിയ ഗാന്ധി ചെയർപേഴ്‌സൺ, രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്? പ്രഖ്യാപനം ഉടൻ







































