തിരുവനന്തപുരം: സംസ്ഥാനത്ത് എക്സൈസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കാൻ തീരുമാനം. തമിഴ്നാട്ടിലെ കിള്ളിക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അയൽ സംസ്ഥാനത്ത് നടന്ന ദുരന്തത്തെ അതീവ ഗൗരവത്തോടെ പരിഗണിച്ച് ആവശ്യമായ മുൻകരുതലുകൾ സംസ്ഥാനത്തും സ്വീകരിക്കുമെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചു.
സംസ്ഥാനത്തെ മുഴുവൻ ചെക്ക്പോസ്റ്റുകളിലും അതിർത്തി മേഖലകളിലും വിപുലമായ നിരീക്ഷണവും പരിശോധനയും ഉറപ്പാക്കും. കേരളത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും നിരീക്ഷിക്കുകയും സംശയമുള്ളവ പരിശോധിക്കുകയും ചെയ്യും. അതിർത്തി പ്രദേശത്തെ ഇടറോഡുകളിലും നിരീക്ഷണം വ്യാപിപ്പിക്കും. നാല് ജില്ലകളിലെ സംസ്ഥാന അതിർത്തികളിൽ കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും.
ഇതിന് പുറമെ അതിർത്തി പ്രദേശത്ത് കൂടുതൽ പട്രോളിങ് യൂണിറ്റുകളെയും വിന്യസിക്കും. അതിർത്തി പ്രദേശത്തെ എല്ലാ എക്സൈസ് യൂണിറ്റുകളും ചെക്ക്പോസ്റ്റുകളുമായുള്ള ഏകോപനത്തോടെ പ്രവർത്തിക്കും. ഹൈവേ പട്രോളിങ് ടീമിന്റെ വാഹനപരിശോധനയും വിപുലമാക്കും. മന്ത്രിയുടെ നിർദ്ദേശപ്രകാരം എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് ജില്ലാ മേധാവിമാർ മുതൽ മുകളിലേക്കുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
സ്പിരിറ്റ്, വ്യാജമദ്യ കേസുകളിൽ മുൻപ് പ്രതികളായിട്ടുള്ളവരെ നിരീക്ഷിക്കും. മുൻപ് വ്യാജമദ്യ ദുരന്തങ്ങൾ നടന്നിട്ടുള്ള മലപ്പുറം, കൊല്ലം ജില്ലകളിൽ പ്രത്യേക ജാഗ്രത പുലർത്തും. വ്യാജമദ്യ വിൽപ്പന നടക്കുന്നില്ലായെന്നും സ്പിരിറ്റോ മറ്റു അനധികൃത വസ്തുക്കളോ കള്ളിൽ ചേർത്ത് വിൽപ്പന നടത്തുന്നില്ലാ എന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരുടെ നേതൃത്വത്തിലുള്ള പരിശോധനകളിലൂടെ ഉറപ്പ് വരുത്തുകയും വേണം.
Most Read| ’20 വർഷമായി ജോലി സെമിത്തേരിയിൽ’; ഏവർക്കും ഒരു അൽഭുതമാണ് നീലമ്മ







































