ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനായി പ്രാദേശിക മുങ്ങൽ വിദഗ്‌ധ സംഘം പുഴയിലിറങ്ങി തിരയാനുള്ള ശ്രമം ആരംഭിച്ചു. ഇവർക്കൊപ്പം നാവികസേനയുമുണ്ട്. മൺകൂനയ്‌ക്ക് അടുത്ത് ബോട്ടിലെത്തിയ പ്രാദേശിക മുങ്ങൽ സംഘത്തിലെ ചിലർ വെള്ളത്തിലേക്ക് ഇറങ്ങി.
പുഴയിലിറങ്ങിയ ഈശ്വർ മൽപെയുടെ വടം പൊട്ടിയെങ്കിലും നാവികസേന ഇദ്ദേഹത്തെ സുരക്ഷിതമായി തിരികെ കയറ്റി. മൽപെ വീണ്ടും പുഴയിലിറങ്ങി. തനിക്ക് ആത്‌മവിശ്വാസം ഉണ്ടെന്ന് പറഞ്ഞ മൽപെ, തിരച്ചിൽ വെല്ലുവിളിയായി തോന്നുന്നില്ലെന്നും വ്യക്‌തമാക്കി. പ്രാദേശിക മുങ്ങൽ വിദഗ്‌ധരുടേത് നല്ല ടീം വർക്കുള്ള സംഘമാണെന്ന് എംഎൽഎ എകെഎം അഷ്റഫും പറഞ്ഞു. ശക്‌തമായ അടിയൊഴുക്കാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി.
നാവികസേനയുടെ ഉന്നത ഉദ്യോഗസ്‌ഥർ ഷിരൂരിലെത്തും. റിയർ അഡ്‌മിറർ ആർഎം രാമകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്. കർണാടക മേഖലയുടെ ചുമതലയുള്ള ആളാണ് എംആർ രാമകൃഷ്‌ണൻ. അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 12ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സൈന്യത്തിന്റെ കൂടുതൽ സേവനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചിരുന്നു.
ലോറിയിൽ മനുഷ്യസാന്നിധ്യം ഉണ്ടെന്ന് നിർണയിക്കാൻ ഇന്നലെ നടത്തിയ തെർമൽ സ്‌കാനിങ്ങിലും കഴിഞ്ഞിട്ടില്ല. റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ സംഘം ഇവിടെ പരിശോധന തുടരുന്നുണ്ട്. അർജുൻ ഉൾപ്പടെ മൂന്നുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. കുന്നിടിഞ്ഞു ദേശീയപാതയിലേക്ക് വീണ 20,000 ടൺ മണ്ണ് ഇതുവരെ നീക്കി.
ദൗത്യം തുടരണമെന്ന കേരളത്തിന്റെ ആവശ്യം അധികൃതരെ അറിയിച്ചിട്ടുണ്ട്. ദൗത്യം പൂർത്തിയാകുംവരെ ഇവിടെ തുടരാൻ കാർവാർ എംഎൽഎയോട് കർണാടക മുഖ്യമന്തി സിദ്ധരാമയ്യ നിർദ്ദേശിച്ചിട്ടുണ്ട്. കൊച്ചി- പനവേൽ ദേശീയപാത 66ൽ മംഗളൂരു- ഗോവ റൂട്ടിൽ അങ്കോളയ്‌ക്ക് സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽപ്പെട്ടത്. 16ന് രാവിലെ 8.30നായിരുന്നു അപകടം. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് അർജുൻ.
Most Read| സംസ്‌ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്