ന്യൂഡെൽഹി: മദ്രസകൾക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കുട്ടികൾക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്നും മറ്റു മതവിഭാഗങ്ങൾക്ക് വിലക്ക് ബാധകമാണോയെന്നും സുപ്രീം കോടതി ചോദിച്ചു.
ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെയുള്ള ഹരജികൾ പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം. മദ്രസകളുടെ കാര്യത്തിൽ മാത്രം എന്തിനാണ് ആശങ്കയെന്നും സന്യാസി മഠങ്ങളിൽ കുട്ടികളെ അയക്കുന്നതിൽ നിർദ്ദേശമുണ്ടോയെന്നും ബാലാവകാശ കമ്മീഷനെയും ഉത്തർപ്രദേശ് സർക്കാരിനെയും നിശിതമായി വിമർശിച്ചുകൊണ്ട് കോടതി ചോദിച്ചു.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. മദ്രസകളിൽ നിന്ന് വിദ്യാർഥികളെ സർക്കാർ സ്കൂളുകളിലേക്ക് മാറ്റണം എന്നതടക്കമുള്ള ഉത്തരവുകൾ യുപി സർക്കാർ പുറപ്പെടുവിച്ചിരുന്നു. അങ്ങനെ നിർബന്ധം പിടിക്കാനാവില്ല.
മതപഠനം ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. മതേതരത്വം എന്നത് ജീവിക്കുക എന്നതാണ്. വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും ഉരുക്കുമൂശയാണ് നമ്മുടെ രാജ്യം. സംരക്ഷിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
മദ്രസകളിലെ വിദ്യാഭാസ രീതി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, മദ്രസകൾക്ക് സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയത്. സംസ്ഥാന ഫണ്ട് നൽകുന്ന മദ്രസകളും മദ്രസ ബോർഡുകളും പൂട്ടണമെന്നും നിർദ്ദേശമുണ്ടായിരുന്നു. ഈ നിർദ്ദേശങ്ങൾ കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!







































