സോൾ: ദക്ഷിണ കൊറിയയിൽ പട്ടാളനിയമം പിൻവലിച്ച് പ്രസിഡണ്ട് യൂൻ സുക് യോൽ. നിയമം പ്രഖ്യാപിച്ച് ആറുമണിക്കൂറിനകമാണ് പിൻവലിച്ചത്. പട്ടാളനിയമം പ്രഖ്യാപനത്തിന് പിന്നാലെ രാത്രി സൈന്യം പാർലമെന്റ് വളഞ്ഞിരുന്നു. പിന്നാലെയാണ് പട്ടാളനിയമം പിൻവലിച്ചതായി പ്രഖ്യാപിച്ചത്.
സംഘർഷം നിറഞ്ഞ രാഷ്ട്രീയ നാടകങ്ങൾക്കിടെ സൈനിക ഭരണം നിരസിച്ച് പാർലമെന്റ് അംഗങ്ങൾ വോട്ട് ചെയ്തതിന് പിന്നാലെ, വിന്യസിച്ച സൈനികരെ സർക്കാർ പിൻവലിച്ചെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം സൈനിക നിയമം പിൻവലിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും പ്രസിഡണ്ട് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പട്ടാളനിയമം പിൻവലിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.
പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലർത്തുന്നതായും സമാന്തര സർക്കാർ ഉണ്ടാക്കി ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ഇതിനായി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതായും ആരോപിച്ചാണ് യൂൻ പട്ടാളനിയമം പ്രഖ്യാപിച്ചിരുന്നത്.
പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാർലമെന്റിൽ, യൂനും പ്രതിപക്ഷ അംഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പുകയുകയാണ്. അടുത്ത വർഷത്തെ ബജറ്റിനെച്ചൊല്ലി യൂനിന്റെ പവർ പാർട്ടിയും പ്രതിപക്ഷത്തുള്ള ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ തുറന്ന പോര് നടക്കുന്നതിനിടെയാണ് യൂൻ അടിയന്തിര പട്ടാളനിയമം പ്രഖ്യാപിച്ചത്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും