കോഴിക്കോട്: പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച നരഭോജി കടുവ ചത്തതിൽ നാട്ടുകാർക്ക് ആശ്വാസമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. ചത്തെങ്കിലും വനംവകുപ്പ് കടുവയെ പിടികൂടാൻ നടത്തിയ വെല്ലുവിളികൾ നിറഞ്ഞ ശ്രമത്തെ അഭിനന്ദിക്കുന്നു. പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾക്ക് ആശ്വാസമായി ഉറങ്ങാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നതായും മന്ത്രി പറഞ്ഞു.
കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ വയനാട്ടിലെ മറ്റ് മൂന്ന് സ്ഥലങ്ങളിൽ ടാസ്ക് ഫോഴ്സ് സ്പെഷ്യൽ ഡ്രൈവ് തുടരും. മറ്റിടങ്ങളിൽ കടുവയെ തിരയാനുള്ള ക്രമീകരണം നടത്താൻ ജില്ലാ കളക്ടറോടും സിസിഎഫിനോടും ആവശ്യപ്പെട്ടു. ഒന്നിലും 100 ശതമാനം പരിഹാരം പ്രതീക്ഷിക്കരുത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രതക്കുറവ് കാണിച്ചാൽ അത് തിരുത്തിക്കണം.
നേരത്തേയുണ്ടായ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തിയാണ് ഇപ്പോഴും ജനം വനംവകുപ്പിനെ കാണുന്നത്. ഇത്തരം പ്രശ്നങ്ങൾ ബഹുജന പിന്തുണയില്ലാതെ പരിഹരിക്കാനാവില്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആശയവിനിമയം നടത്തി പരിഹാരം കണ്ടെത്തി മുന്നോട്ട് പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അടുത്ത കാലത്തൊന്നും ഇന്നലെ നടന്നതുപോലെ ഒരു ഒത്തുതീർപ്പ് ഉണ്ടായില്ല. അതിന്റെ നൻമയെ ജനങ്ങളിലേക്കെത്തിക്കാൻ മാദ്ധ്യമങ്ങൾ തയ്യാറായില്ല. കടുവയുടെ മരണകാരണം സംബന്ധിച്ച സംശയങ്ങൾക്ക് പോസ്റ്റുമോർട്ടത്തിലൂടെയേ വ്യക്തത വരൂ. ഓപ്പറേഷൻ വയനാടിന്റെ രണ്ടാംഘട്ടം ഇനിയുള്ള ദിവസങ്ങളിൽ തുടരും.
പിലാക്കാവിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവ തന്നെയാണ് പഞ്ചാരക്കൊല്ലിയിൽ രാധയെ കൊലപ്പെടുത്തിയത്. പതിനേഴിലധികം ക്യാമറകളിൽ ഈ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടത്. കടുവയുടെ ശരീരത്തിൽ പരിക്കുകളുണ്ട്. കഴുത്തിൽ ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്. കടുവയുടെ ജഡം ബേസ് ക്യാംപിലേക്ക് എത്തിച്ചു.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും










































