മുംബൈ: മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി), ബജ്‌രംഗ് ദൾ സംഘടനകൾ നടത്തിയ പ്രതിഷേധങ്ങൾക്ക് പിന്നാലെ നാഗ്‌പൂരിൽ സംഘർഷാവസ്‌ഥ രൂക്ഷമായി. പ്രതിഷേധക്കാരുടെ കല്ലേറിൽ 15 പോലീസുകാർ ഉൾപ്പടെ 20 പേർക്ക് പരിക്കേറ്റു.
25 ബൈക്കുകളും മൂന്ന് കാറുകളും പ്രതിഷേധക്കാർ അഗ്‌നിക്കിരയാക്കി. 17 പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പ്രദേശത്ത് നിരോധനാജ്‌ഞ പുറപ്പെടുവിച്ചു. പ്രതിഷേധം ശക്‌തമായതിന് പിന്നാലെ സ്‌മാരകത്തിലേക്കുള്ള വഴികളിൽ ബാരിക്കേഡുകൾ സ്‌ഥാപിച്ച് മഹാരാഷ്‌ട്ര സർക്കാർ സുരക്ഷ ഉറപ്പാക്കി.
24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്. തിരിച്ചറിയൽ കാർഡുള്ള സന്ദർശകർക്ക് മാത്രമാണ് പ്രവേശനം. സിആർപിഎഫ്, പോലീസ് മറ്റു സുരക്ഷാ ഉദ്യോഗസ്‌ഥർ എന്നിവരുടെ വൻ സംഘം സ്‌ഥലത്തുണ്ട്. കലക്‌ടറേറ്റുകൾക്ക് മുന്നിൽ ഹിന്ദു സംഘടനകൾ ഇന്നലെ പ്രതിഷേധിച്ചിരുന്നു.
ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നമെന്ന ആവശ്യവുമായി നേരത്തെ ബിജെപി-ശിവസേന (ഷിൻഡെ) നേതാക്കൾ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ആഴ്‌ചയാണ് ബിജെപി മന്ത്രി നിതേഷ് റാണെ, മുൻ എംപി നവനീത് റാണ എന്നിവർ രംഗത്തെത്തിയത്. ഈ ആവശ്യത്തെ പിന്തുണച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, നിയമപരമായ വഴികളിലൂടെ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് പറഞ്ഞിരുന്നു.
പിന്നാലെയാണ്, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി), ബജ്‌രംഗ് ദൾ സംഘടനകൾ രംഗത്ത് വന്നത്. സർക്കാർ പരാജയപ്പെട്ടാൽ കർസേവ നടത്തുമെന്നാണ് സംഘടനകളുടെ പ്രഖ്യാപനം. ഛത്രപതി സംഭാജി നഗറിലെ (ഔറംഗാബാദ്) കുർദാബാദിൽ സ്‌ഥിതി ചെയ്യുന്ന സ്‌മാരകം നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സംരക്ഷണത്തിലാണ്. മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഹൈന്ദവ സംഘടനകൾ രംഗത്തുവന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം സുരക്ഷ ശക്‌തമാക്കി.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി